ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റ് കൊണ്ട് കത്തിക്കയറുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങള്‍

ബെംഗളൂരു: ഐപിഎല്ലില്‍ കാഴ്‌ചക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം. ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബിയുടെ അവസാന ഓവറുകളിലെ ഗ്ലെന്‍ മാക്‌സ്‌വെല്‍-ഫാഫ് ഡുപ്ലസിസ് സഖ്യത്തിന്‍റെ വെടിക്കെട്ട് കാണാന്‍ 1.8 കോടി ആരാധകരാണ് ഐപിഎല്‍ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലെത്തിയത്. ഈ സീസണില്‍ മുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി മൂന്ന് പന്തുകള്‍ മാത്രം നേരിട്ടപ്പോള്‍ 1.7 കോടി കാഴ്‌ചക്കാര്‍ ജിയോ സിനിമയില്‍ എത്തിയതിന്‍റെ റെക്കോര്‍ഡാണ് ഫാഫും മാക്‌സിയും ചേര്‍ന്ന് തകര്‍ത്തത്. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റ് കൊണ്ട് കത്തിക്കയറുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങള്‍. ഓപ്പണര്‍ വിരാട് കോലി 44 പന്തില്‍ 61 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ പിന്നാലെ ഒന്നിച്ച ഫാഫും മാക്‌സ്‌വെല്ലും അര്‍ധ സെഞ്ചുറികള്‍ വീതം നേടി അവസാന ഓവറുകള്‍ ബാറ്റിംഗ് വെടിക്കെട്ടാക്കി മാറ്റി. ഫാഫ് 46 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും പറത്തി പുറത്താവാതെ 79* ഉം മാക്‌സ്‌വെല്‍ 29 ബോളില്‍ മൂന്ന് ഫോറും ആറ് സിക്‌സും ഉള്‍പ്പടെ 59 ഉം റണ്‍സ് നേടി. ഇരുവരും 115 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതോടെ ബെംഗളൂരു 20 ഓവറില്‍ 2 വിക്കറ്റിന് 212 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ തെളിയിച്ചു.

എന്നാല്‍ മത്സര ഫലം ആര്‍സിബിക്ക് നിരാശയായി. 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീണ മോശം തുടക്കത്തിന് ശേഷം മാര്‍ക്കസ് സ്റ്റോയിനിസ്(30 പന്തില്‍ 65), നിക്കോളാസ് പുരാന്‍(19 പന്തില്‍ 62), ആയുഷ് ബദോനി(24 പന്തില്‍ 30) എന്നിവരുടെ ബാറ്റിംഗാണ് അവസാന പന്തില്‍ ലഖ്‌നൗവിന് ഒരു വിക്കറ്റിന്‍റെ ത്രില്ലര്‍ ജയമൊരുക്കിയത്. സ്റ്റോയിനിസ് അഞ്ചും പുരാന്‍ ഏഴും സിക്‌സറുകള്‍ പറത്തി. 

212 റണ്‍സടിച്ചിട്ടും രക്ഷയില്ല; നാണക്കേടിന്‍റെ പടുകുഴിയില്‍ ആര്‍സിബി