Asianet News MalayalamAsianet News Malayalam

പുരാന്‍ പ്രായശ്ചിത്തം; ഡല്‍ഹിക്കുമേല്‍ നെഞ്ച് വിരിച്ച് പഞ്ചാബ്

പവര്‍പ്ലേയില്‍ തന്നെ രാഹുലും മായങ്കും ഗെയ്‌ലും മടങ്ങിയതോടെ പഞ്ചാബ് പരാജയം മണത്തതാണ്. എന്നാല്‍ മായങ്കിന്‍റെ റണ്ണൗട്ടിന് കാരണക്കാരനായതിന്‍റെ പ്രായശ്ചിത്തമായി തകര്‍ത്തടിച്ച പുരാന്‍ 28 പന്തില്‍ അര്‍ധസെഞ്ചുറികുറിച്ച് പ‍ഞ്ചാബിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു.

IPL2020 Delhi Capitals vs Kings XI Punjab Live update, KXIP punjab beat Delhi capitals by 5 wickets
Author
Dubai - United Arab Emirates, First Published Oct 20, 2020, 11:07 PM IST

ദുബായ്: ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കിംഗ്സ്  ഇലവന്‍ പഞ്ചാബ്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ തുടര്‍തോല്‍വികളില്‍ വലഞ്ഞ പഞ്ചാബിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ശിഖര്‍ ധവാന്‍റെ അപരാജിത സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ നിക്കോളാസ് പുരാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ പഞ്ചാബ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 164/5, കിംഗ്സ് ഇലവന്‍ പഞ്ചാബ് 19 ഓവറില്‍ 167/5. ജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത് തുടരുന്നു.

തലപോയിട്ടും തലയുയര്‍ത്തി പുരാന്‍

പവര്‍പ്ലേയില്‍ തന്നെ രാഹുലും മായങ്കും ഗെയ്‌ലും മടങ്ങിയതോടെ പഞ്ചാബ് പരാജയം മണത്തതാണ്. എന്നാല്‍ മായങ്കിന്‍റെ റണ്ണൗട്ടിന് കാരണക്കാരനായതിന്‍റെ പ്രായശ്ചിത്തമായി തകര്‍ത്തടിച്ച പുരാന്‍ 28 പന്തില്‍ അര്‍ധസെഞ്ചുറികുറിച്ച് പ‍ഞ്ചാബിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. പുരാന്‍ ഒരറ്റത്ത് തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് സിംഗിളുകളോടെ കൂടെ നില്‍ക്കേണ്ട ദൗത്യമേ ഗ്ലെന്‍ മാക്സ്‌വെല്ലിനുണ്ടായുള്ളു. അത് മാക്സ്‌വെല്‍ ഭംഗിയായി നിറവേറ്റി. ഒടുവില്‍ പുരാനെ റബാദ വീഴ്ത്തിയശേഷം പഞ്ചാബിനെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ച് മാക്സ്‌വെല്‍(24 പന്തില്‍ 32) മടങ്ങി.

വിജയം പൂര്‍ത്തിയാക്കേണ്ട ചുമതല ദീപക് ഹൂഡയും(22 പന്തില്‍ 15) ജിമ്മി നീഷാമും(8 പന്തില്‍ 10) ചേര്‍ന്ന് പൂര്‍ത്തിയാക്കുകയും ചെയ്തു. ഡല്‍ഹിക്കായി റബാദ രണ്ട് വിക്കറ്റുമായി തിളങ്ങി. ഐപിഎല്ലില്‍ തുടര്‍ച്ചയായ 24 മത്സരങ്ങളില്‍ കുറഞ്ഞ് ഒരു വിക്കറ്റെങ്കിലും വീഴ്ത്തുന്ന ബൗളറെന്ന നേട്ടവും റബാദ ഇതോടെ നിലനിര്‍ത്തി.

തകര്‍ത്തടിച്ച് തുടക്കം, പിന്നെ കൂട്ടത്തകര്‍ച്ച

ഡാനിയേല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്സിന് പറത്തിയാണ് പഞ്ചാബിനായി ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ തുടങ്ങിയത്. എന്നാല്‍ റബാദയുടെ രണ്ടാം ഓവറില്‍ ബഹുമാനത്തോടെയാണ് രാഹുലും മായങ്കും നേരിട്ടത്. അക്സര്‍ പട്ടേലിനെ ബൗണ്ടറിയടിച്ച് സ്വീകരിച്ച രാഹുലിന് പക്ഷെ അടുത്ത പന്തില്‍ പിഴച്ചു. അക്സറിനെ സിക്സിന് പറത്താനായി ക്രീസ് വിട്ടിറങ്ങി രാഹുലിനെ മിഡോണില്‍ സാംസ് കൈയിലൊതുക്കി.

ഗെയ്‌ലാട്ടം നീണ്ടില്ല

ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പുറത്തായതിന്‍റെ ഷോക്കില്‍ ഒന്ന് പതുങ്ങിയ പഞ്ചാബ് യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്‌ല്‍ ക്രീസിലിറങ്ങിയതോടെ വീണ്ടും ടോപ് ഗിയറിലായി. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ അഞ്ചാം ഓവറില്‍ 26 റണ്‍സടിച്ച ഗെയ്ല്‍ കൊടുങ്കാറ്റുവമെന്ന് തോന്നിച്ചെങ്കിലും പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഗെയ്‌ലിനെ(13 പന്തില്‍ 29) ക്ലീന്‍ ബൗള്‍ഡാക്കി അശ്വിന്‍ ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

അശ്വിനെതിരെ ബൗണ്ടറിയടിച്ച് തുടങ്ങിയ പുരാന്‍ അതേ ഓവറിലെ അഞ്ചാം പന്തില്‍ ധാരണാപ്പിശകില്‍ മായങ്ക് അഗര്‍വാളിനെ റണ്ണൗട്ടാക്കുകയും ചെയ്തതോടെ പ്രതീക്ഷ നഷ്ടപ്പെട്ട പഞ്ചാബിനെ തകര്‍പ്പനടികളോടെ പുരാന്‍ മത്സരത്തിലേക്ക് തിരികെകൊണ്ടുവരികയായിരുന്നു.

നേരത്തെ ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ബാറ്റിംഗ് കരുത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ധവാന്‍റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 61 പന്തില്‍ 106 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു.

Follow Us:
Download App:
  • android
  • ios