സെഞ്ചുറി നേടിയ യശസ്വി ജയ്സ്‍വാളിന്‍റെ വിക്കറ്റ് തന്നെയാണ് അതില്‍ ഏറ്റവും കത്തിപ്പടരുന്ന വിവാദം

മുംബൈ: ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ആയിരാമത്തെ മത്സരത്തിന്‍റെ തിളക്കം കുറച്ച് വിവാദങ്ങള്‍. മത്സരത്തില്‍ മൂന്നാം അമ്പയര്‍ ഉള്‍പ്പെടെയെടുത്ത പല തീരുമാനങ്ങളും വൻ വിവാദമായിട്ടുണ്ട്. സെഞ്ചുറി നേടിയ യശസ്വി ജയ്സ്‍വാളിന്‍റെ വിക്കറ്റ് തന്നെയാണ് അതില്‍ ഏറ്റവും കത്തിപ്പടരുന്ന വിവാദം. റിപ്ലൈകളില്‍ അര്‍ഷദ് ഖാന്‍റെ പന്തിന്‍റെ ഇംപാക്ട് സ്റ്റംമ്പിന് മുകളില്‍ കൂടിയാണെന്നും അനുവദനീയമായതിലും ഉയരത്തിലാണ് ജയ്സ്‍വാളിന്‍റെ അരയ്ക്ക് മുകളിലൂടെ പന്ത് കടന്ന് പോയതെന്നും വ്യക്തമായിരുന്നു.

എന്നിട്ടും, മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചാണ് ആരാധകരെ ചൊടിപ്പിച്ചത്. കൂടാതെ, രണ്ട് തവണ ഡിആര്‍എസിലൂടെ രാജസ്ഥാൻ താരങ്ങള്‍ അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു. ആദ്യം ബട്‍ലാണ് ഡ‍ിആര്‍എസ് എടുത്തത്. കാമറൂണ്‍ ഗ്രീന്‍റെ പന്ത് ബാറ്റിലെവിടെയും തൊട്ടില്ലെന്ന് റിപ്ലൈയില്‍ വ്യക്തമായി. അധികം വൈകാതെ സഞ്ജുവിനെയും ഡിആര്‍എസ് ഇത്തരത്തില്‍ തന്നെ തുണച്ചു.

അമ്പയര്‍മാര്‍ പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍ കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ടൂര്‍ണമെന്‍റ് ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ മത്സരത്തിലാണ് അമ്പയര്‍മാരെ ഇത്രയും കുറഞ്ഞ നിലവാരം പുലര്‍ത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അമ്പയ‍ർ സോള്‍ഡ് ടൂ മുംബൈ, അംബാനി കാശ് എറിഞ്ഞു എന്നിങ്ങനെ മുബൈ ഇന്ത്യൻസ് വിജയിച്ചാല്‍ സ്ഥിരം ഉയരാറുള്ള ട്രോളുകളും ഒപ്പം നിറയുന്നുണ്ട്. അതേസമയം, മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശര്‍മ്മയുടെ വിക്കറ്റും വലിയ വിവാദത്തിനാണ് കാരണമായിരിക്കുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സന്ദീപ് ശര്‍മയുടെ ബൗളിംഗില്‍ സ്റ്റംമ്പിന് തൊട്ട് പിന്നിലായാണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നിന്നിരുന്നത്. രോഹിത്തിന്‍റെ ബെയ്ല്‍സ് മാത്രം ഇളക്കിയാണ് സന്ദീപ് എറഞ്ഞ് പന്ത് പോയത്. ചില ക്യാമറ ആംഗിളില്‍ നോക്കിയാല്‍ പന്തല്ല, മറിച്ച് സഞ്ജുവിന്‍റെ ഗ്ലൗസാണ് ബെയ്ല്‍സ് ഇളക്കിയതെന്നാണ് തോന്നുക. ഇതോടെ ഈ ആംഗിളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സഞ്ജു വലിയ ചതിയാണ് കാണിച്ചതെന്നാണ് ഒരു വിഭാഗം ട്വിറ്ററില്‍ കുറിക്കുന്നുണ്ട്. എന്നാല്‍, അങ്ങനെയല്ല എന്ന് മറ്റൊരു ആംഗിളിലുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. രണ്ടാമത്തെ ആംഗിളില്‍ സഞ്ജുവിന്‍റെ ഗ്ലൗസും സ്റ്റംമ്പുകളും തമ്മില്‍ നല്ല അകലമുണ്ടെന്ന് വ്യക്തമാകും.

സഞ്ജു ചതിച്ചെന്ന് ഒരു വിഭാഗം; ഹിറ്റ്മാന്‍റെ അവിശ്വസനീയമായ പുറത്താകൽ, ട്വിറ്ററില്‍ ചേരി തിരിഞ്ഞ് ആരാധകർ