പഞ്ചാബ് കിംഗ്സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയത് ബാംഗ്ലൂരിന് ആശ്വാസമാകുമ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്‍റെ നിരാശ മറികടക്കാനാണ് സ‍ഞ്ജുവും സംഘവും ഇറങ്ങുന്നത്.

ബെംഗലൂരു: ഐപിഎല്ലിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ ഇന്നിറങ്ങും. വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് എതിരാളികള്‍. ബാംഗ്ലൂരിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരക്കാണ് മത്സരം. നായകന്‍ ഫാഫ് ഡൂപ്ലെസിക്ക് പരിക്കേറ്റതിനാല്‍ ഇന്നും വിരാട് കോലി തന്നെയാവും ബാംഗ്ലൂരിനെ നയിക്കുക എന്നാണ് സൂചന. കഴിഞ്ഞ മത്സരത്തിലേതുപോലെ ഡൂപ്ലെസി ബാറ്റിംഗിന് ഇറങ്ങിയേക്കും. നിലവില്‍ ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള ഡൂപ്ലെസിയും കോലിയും നല്‍കുന്ന നല്ല തുടക്കമാണ് ബാംഗ്ലൂരിന്‍റെ ഇന്ധനം.

പഞ്ചാബ് കിംഗ്സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയത് ബാംഗ്ലൂരിന് ആശ്വാസമാകുമ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്‍റെ നിരാശ മറികടക്കാനാണ് സ‍ഞ്ജുവും സംഘവും ഇറങ്ങുന്നത്. വിജയത്തിന് അടുത്തെത്തിയശേഷമാണ് ലഖ്നൗവിനെതിരെ രാജസ്ഥാന്‍ പരാജയപ്പെട്ടത്. മധ്യനിരയില്‍ ദേവ്ദത്ത് പടിക്കലിന്‍റെയും റിയാന്‍ പരാഗിന്‍റെയും മങ്ങിയ പ്രകടനമാണ് രാജസ്ഥാന്‍റെ തലവേദന.

നാണംകെട്ട് തല നിലത്ത് മുട്ടി റിയാന്‍ പരാഗ്; ഇത്ര ദയനീയ റെക്കോര്‍ഡ് നിലവില്‍ ആര്‍ക്കുമില്ല

ബട്‌ലറും യശസ്വിയും സഞ്ജുവും ടോപ് ഓര്‍ഡറിലും ഹെറ്റ്മെയര്‍ ഫിനിഷറായും തിളങ്ങുമ്പോള്‍ മധ്യനിരയില്‍ പരാഗും പടിക്കലും നിറം മങ്ങുന്നത് രാജസ്ഥാന്‍റെ സ്കോറിംഗിനെ ബാധിക്കുന്നുണ്ട്. ഇന്ന് പരാഗിന് പകരം ധ്രുവ് ജൂറെലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ സാധ്യതയുണ്ട്. ബൗളിംഗില്‍ സന്ദീപ് ശര്‍മയും ട്രെന്‍റ് ബോള്‍ട്ടും അടങ്ങുന്ന പേസ് നിരയിലും അശ്വിനും ചാഹലും അടങ്ങുന്ന സ്പിന്‍ നിരയിലും രാജസ്ഥാന് ആശങ്കയില്ല. ജേസണ്‍ ഹോള്‍ഡര്‍ക്ക് പകരം ആദം സാംപ ഇന്ന് രാജസ്ഥാന്‍ ടീമിലെത്തിയേക്കും.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളിൽ ബാംഗ്ലൂരിനാണ് നേരിയ മുൻ തൂക്കം. 28 കളികളിൽ 13 എണ്ണത്തിൽ ബാംഗ്ലൂര്‍ ജയിച്ചപ്പോൾ 12 എണ്ണത്തിൽ ജയം രാജസ്ഥാന് സ്വന്തം. മൂന്ന് മത്സരങ്ങളിൽ ഫലമുണ്ടായില്ല.