ഈ സീസണില്‍ അവതരിപ്പിച്ച ഇംപാക്ട് പ്ലെയര്‍ നിയമം ഏറ്റവും മോശമായി ഉപയോഗിച്ച ടീമുകളിലൊന്ന് രാജസ്ഥാനാണ്. ഇതിന് പുറമേയാണ് സഞ്ജുവിന്‍റെയും ജോസ് ബട്‍ലറിന്‍റെയും സ്ഥിരതയില്ലാത്ത ബാറ്റിംഗ്. 10 കളിയിലും ബാറ്റുചെയ്ത സഞ്ജു ആകെ നേടിയത് 242 റൺസ്. റൺവേട്ടക്കാരിൽ ഇരുപത്തിനാലാം സ്ഥാനത്താണ് മലയാളിതാരമിപ്പോള്‍.

ജയ്‌പൂര്‍: ഐപിഎൽ രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ തുടർതോൽവികളിൽ വീർപ്പുമുട്ടുകയാണ് രാജസ്ഥാൻ റോയൽസ്. ഇതോടെ മലയാളി നായകൻ സഞ്ജു സാംസണെതിരെയും വിമർശനം ശക്തമായി.രാജസ്ഥാൻ റോയൽസ് അവസാന അഞ്ച് കളിയിൽ നാലിലും തോറ്റു. മികച്ച താരനിരയുണ്ടായിട്ടും തുടർതോൽവികളിൽ ആരാധകർ കടുത്ത അതൃപ്തിയിലാണ്.

തോൽവിക്ക് മലയാളി നായകൻ സഞ്ജു സാംസണ് വലിയ പങ്കുണ്ടെന്നാണ് പ്രധാന വിമർശനം. സഞ്ജുവിന്‍റെ തീരുമാനങ്ങൾ അടിക്കടി പിഴയ്ക്കുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ടീം സെലക്ഷനിൽ തുടങ്ങുന്നു രാജസ്ഥാന്‍റെ വീഴ്ചകൾ. ബാറ്റിംഗ് ഓർഡറിലെ ആത്മഹത്യപരമായ പരീക്ഷണങ്ങൾ വീഴ്ചയുടെ ആക്കം കൂട്ടി. ജോ റൂട്ടിനെപ്പോലുള്ള ക്ലാസ് ബാറ്റർമാർ ടീമിലുള്ളപ്പോഴും റൺ കണ്ടെത്താൻ പെടാപ്പാട് പെടുന്ന റിയാൻ പരാഗ് ഇലനവിൽ തുടരുന്നത് ഉത്തരംകിട്ടാത്ത അത്ഭുതം.

ഈ സീസണില്‍ അവതരിപ്പിച്ച ഇംപാക്ട് പ്ലെയര്‍ നിയമം ഏറ്റവും മോശമായി ഉപയോഗിച്ച ടീമുകളിലൊന്ന് രാജസ്ഥാനാണ്. ഇതിന് പുറമേയാണ് സഞ്ജുവിന്‍റെയും ജോസ് ബട്‍ലറിന്‍റെയും സ്ഥിരതയില്ലാത്ത ബാറ്റിംഗ്. 10 കളിയിലും ബാറ്റുചെയ്ത സഞ്ജു ആകെ നേടിയത് 242 റൺസ്. റൺവേട്ടക്കാരിൽ ഇരുപത്തിനാലാം സ്ഥാനത്താണ് മലയാളിതാരമിപ്പോള്‍.

'രോഹിറ്റ് ശര്‍മ പേര് മാറ്റി നോ ഹിറ്റ് ശര്‍മയാക്കണം'; ഹിറ്റ്മാനെതിരെ തുറന്നടിച്ച് മുന്‍ സെലക്ടര്‍

297 റൺസുള്ള ജോസ് ബട്‍ലർ പതിനൊന്നാം സ്ഥാനത്തും. കഴിഞ്ഞ സീസണിൽ സഞ്ജുവിന്‍റെ ക്യാപ്റ്റൻസിൽ രാജസ്ഥാൻ ഫൈനൽവരെ എത്തിയിരുന്നു. ഇത്തവണ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയശേഷമാണ് സഞ്ജു ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും നിറംമങ്ങിയത്.

രണ്ടാം ഘട്ടത്തില്‍ മുംബൈക്കെതിരെയും ലഖ്നൗവിനെതിരെയും ജയിക്കാവുന്ന രണ്ട് കളികള്‍ അവസാന നിമിഷം കൈവിട്ടില്ലായിരുന്നെങ്കില്‍ 14 പോയന്‍റുമായി രാജസ്ഥാന് ഇപ്പോഴും ഒന്നാം സ്ഥാനത്തിരിക്കാമായിരുന്നു. ഇതിന് പിന്നാസെ ഗുജറാത്തിനെതിരെ ദയനീയ തോല്‍വി വഴങ്ങി. യശസ്വി ജയ്സ്വാളിന്‍റെ മിന്നും ഫോമാണ് രാജസ്ഥാനെ ഇതുവരെ നയിച്ചത്. യശസ്വിക്കൊപ്പം ബട്‌ലറും സഞ്ജുവും കൂടി ഫോമിലായില്ലെങ്കില്‍ രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യത മങ്ങും.

സീസണിന്‍റെ തുടക്കത്തില്‍ മുന്നില്‍ നിന്ന് നയിച്ച സഞ്ജു ബാറ്റിംഗില്‍ പിന്നിലേക്ക് പോയത് സ്ഥിരതയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂട്ടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ ഇഷാന്‍ കിഷന്‍ നിറം മങ്ങിയ സാഹചര്യത്തില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ സഞ്ജുവിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കാമായിരുന്നു. എന്നാല്‍ കിഷനും സഞ്ജുവും നിറം മങ്ങിയപ്പോള്‍ പഞ്ചാബ് കിംഗ്സിന്‍റെ വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മ മിന്നുന്ന പ്രകടനങ്ങളോടെ മുന്‍തൂക്കം നേടുകയും ചെയ്തു. രാജസ്ഥാന് പ്ലേ ഓഫ് ബര്‍ത്തെങ്കിലും ഉറപ്പിക്കാനായില്ലെങ്കില്‍ നായകനെന്ന നിലയില്‍ സഞ്ജുവിന്‍റെ സ്ഥാനത്തിനെതിരെയും ചോദ്യങ്ങള്‍ ഉയരാനിടയുണ്ട്.

തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും,സഞ്ജുവിന്‍റെ രാജസ്ഥാന് ഇന്ന് ജിവന്‍മരണപ്പോരാട്ടം, എതിരാളികള്‍ ഹൈദരാബാദ്