എന്നാല്‍ ഇടക്കൊന്ന് മഴ കുറഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെയും ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി വാം അപ് ചെയ്തത് ആരാധകരെ സന്തോഷിപ്പിച്ചു.

ആഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ മഴമൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയതിന്‍റെ നിരാശയിലായിരുന്നു ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തോളം വരുന്ന ആരാധകര്‍. കനത്ത മഴ മൂലം ടോസ് പോലും സാധ്യമാകാതെ പോയപ്പോള്‍ പ്രിയപ്പെട്ട താരങ്ങളെ ഗ്രൗണ്ടില്‍ ഒരു നോക്കു കാണാന്‍ പോലും അവസരം ഉണ്ടാകില്ലെന്ന് ആരാധകര്‍ കരുതി.

എന്നാല്‍ ഇടക്കൊന്ന് മഴ കുറഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെയും ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി വാം അപ് ചെയ്തത് ആരാധകരെ സന്തോഷിപ്പിച്ചു. ഇന്നലെ കാറ്റിനും ഇടിക്കുമൊപ്പം പെയ്ത കനത്ത മഴയില്‍ ആലിപ്പഴവും വീണിരുന്നു. വാം അപ്പിനായി ഗ്രൗണ്ടിലിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളായ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് ഷമിയും ആലിപ്പഴ ക്യാച്ച് എടുത്തത് ഗ്രൗണ്ടിലെ കൗതുക കാഴ്ചയായി. ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാമതാണ് ഗില്‍. വിക്കറ്റ് വേട്ടയില്‍ മുഹമ്മദ് ഷമിയും ഒന്നാം സ്ഥാനത്തുണ്ട്.

ഐപിഎല്‍ ഫൈനല്‍: റിസര്‍വ് ദിനത്തില്‍ കാത്തിരിക്കുന്നത് പെരുമഴയോ, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

ഇന്നലെ ഉച്ചവരെ അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശവും കാലാവസ്ഥയുമായിരുന്നു. എന്നാല്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിന് മുമ്പ് മാത്രം പൊടുന്നനെ കനത്ത ഇടിയും മഴയുമെത്തിയതോടെയാണ് ആരാധകര്‍ നിരാശയിലായത്. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട പരിശീലനത്തിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തിയ കനത്ത മഴ എല്ലാ പദ്ധതികളും താളം തെറ്റിക്കുകയായിരുന്നു.

Scroll to load tweet…

കനത്ത മഴയില്‍ ടോസ് പോലും സാധ്യമാകാതെ വന്നതോടെ മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് ബിസിസിഐ മാറ്റിവെച്ചു. ഇന്നലത്തെ മത്സരത്തിനായി ടിക്കറ്റെടുത്തവര്‍ക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് ഇന്ന് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാകുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.