രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 19 പന്തില്‍ 31 റണ്‍സ് നേടി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയും (20 പന്തില്‍ 37) രഹാനെ ഗംഭീര പ്രകടനം പുറത്തെടുത്തു.

ബംഗളൂരു: ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അജിന്‍ക്യ രഹാനെ. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ ജേഴ്‌സിയില്‍ അരങ്ങേറിയ രഹാനെ 27 പന്തില്‍ 61 റണ്‍സെടുത്തിരുന്നു. പൊതുവെ സമയം കണ്ടെത്തി കളിക്കുന്ന രഹാനെ അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തിയത് ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. 

രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 19 പന്തില്‍ 31 റണ്‍സ് നേടി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയും (20 പന്തില്‍ 37) രഹാനെ ഗംഭീര പ്രകടനം പുറത്തെടുത്തു. ബാറ്റിംഗിന് പുറമെ ഫീല്‍ഡിംഗിലും രഹാനെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആര്‍സിബി താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഷോട്ട് ബൗണ്ടറി ലൈനില്‍ സേവ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

രവീന്ദ്ര ജഡേജയെറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ലോംഗ് ഒാഫില്‍ ബൗണ്ടറി ലൈനില്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുചാടിയ രഹാനെ അതിസാഹകിയമായിട്ടാണ് പന്ത് തടഞ്ഞിട്ടത്. വീഡിയോ കാണാം...

Scroll to load tweet…

മത്സരത്തില്‍ ചെന്നൈ എട്ട് റണ്‍സിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. രഹാനെയ്ക്ക് പുറമെ ഡെവോണ്‍ കോണ്‍വെ (45 പന്തില്‍ 83), ശിവം ദുബെ (27 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനാണ് സാധിച്ചത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (36 പന്തില്‍ 76), ഫാഫ് ഡു പ്ലെസിസ് (33 പന്തില്‍ 62) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും മുതലാക്കാന്‍ ശേഷിക്കുന്ന താരങ്ങള്‍ക്കായില്ല. 14 പന്തില്‍ 28 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികാണ് തിളങ്ങിയ മറ്റൊരു താരം. തുഷാര്‍ ദേഷ്പാണ്ഡെ ചെന്നൈക്കായി മൂന്ന് വിക്കറ്റെടുത്തു.