ഫ്ലോറിഡയിലെ പാർക്കിംഗ് സ്ഥലത്ത് ഒരു യുവതി പിക്കപ്പ് ട്രക്ക് ലംബോർഗിനിക്ക് മുകളിലേക്ക് ഓടിച്ച് കയറ്റുന്ന വീഡിയോ വൈറലായി. യഥാർത്ഥത്തിൽ സംഭവിച്ച ഈ അപകടം, ഡ്രൈവറുടെ പരിചയത്തെയും പാർക്കിംഗ് സുരക്ഷയെയും കുറിച്ചുള്ള ചർച്ചകൾക്കും തമാശകൾക്കും വഴിവെച്ചു.

ഫ്ലോറിഡയിലെ പാർക്കിംഗ് സ്ഥലത്ത് നിന്നും ചിത്രീകരിച്ച ഒരു വിചിത്രമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ഒരു ലംബോർഗിനിയുടെ മേലേക്ക് ഒരു യുവതി പിക്കപ്പ് ട്രക്ക് ഓടിച്ച് കയറ്റുന്ന വീഡിയോയായിരുന്നു അത്. വീഡിയോ പങ്കുവയ്ക്കപ്പെട്ടെങ്കിലും ആദ്യം അതൊരു വ്യാജ വീഡിയോയാണെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ കരുതിയത്. എന്നാൽ, അത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് അറിഞ്ഞതോടെ രസകരമായ കുറിപ്പുകളുമായി സമൂഹ മാധ്യമ ഉപയോക്താക്കളെത്തി.

ലംബോർഗിനിയുടെ മുകളിലേക്ക് പാഞ്ഞ് കയറി പിക്കപ്പ് ട്രക്ക്

വലിയ ഉയരം കൂടിയ ടയറുകളുള്ള ഒരു പിക്കപ്പ് വാൻ, പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ഒരു ലംബോർഗിനിയുടെ മുകളിലേക്ക് പാഞ്ഞുകയറുന്നത് വീഡിയോയിൽ കാണാം. പിക്കപ്പ് വാനിന്‍റെ വരവ് കണ്ട് ലംബോർഗിനി അല്പം പിന്നിലേക്ക് നീങ്ങുന്നത് കാണാം. എന്നാൽ തൊട്ട് പിന്നാലെ പിക്കപ്പ് വാൻ ലംബോർഗിനിയുടെ മേലേക്ക് പാഞ്ഞുകയറുന്നു. പിക്കപ്പ് ട്രക്കിന്‍റെ മുൻ ചക്രങ്ങൾ ആഡംബര സ്‌പോർട്‌സ് കാറിന്‍റെ ഹുഡിലേക്ക് കയറുന്നതും വീഡിയോയിൽ കാണാം. പിന്നാലെ വാഹനത്തിന്‍റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു സ്ത്രീ ഇറങ്ങിവരുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. അതേസമയം വീഡിയോ ഡ്രൈവരുടെ പരിചയത്തെയും പാർക്കിംഗ് സ്ഥലത്തെ സുരക്ഷയെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

Scroll to load tweet…

തമാശകളുമായി നെറ്റിസെൺസ്

വീഡിയോ വൈറലായതിന് പിന്നാലെ തമാശ കുറിപ്പുകളുമായി നെറ്റിസെൺസ് രംഗത്തെത്തി. ഫ്ലോറിഡയിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പാർക്കിംഗ് നിമിഷമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. മറ്റൊരു കാറിന് മുകളിലേക്ക് ഓടിച്ച് കയറ്റാൻ അവൾക്ക് അത്രയും ബോധമില്ലായിരുന്നോയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. ബ്രേക്ക് ചവിട്ടാനുള്ളതാണെന്ന് മറന്ന് പോയിക്കാണുമെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. കർഷകരും നിർമ്മാണ തൊഴിലാളികളും മാത്രമേ പിക്കപ്പ് ട്രക്കുകൾ ഓടിക്കാൻ പാടുള്ളൂ, ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും ബാധകമാണെന്ന് മറ്റൊരാൾ അവകാശപ്പെട്ടു. ആ ലിഫ്റ്റ് ചെയ്ത ട്രക്കുകൾക്ക് ഒരു സൂപ്പർകാർ മുഴുവൻ മറയ്ക്കാൻ തക്ക വലിപ്പമുള്ള ബ്ലൈൻഡ് സ്പോട്ടുകൾ ഉണ്ടെന്ന് മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാണിച്ചു.