ജീവിക്കാൻ ലോട്ടറി വിറ്റ് 'ആക്ഷൻ ഹീറോ ബിജു'വിലെ നടി
കൊവിഡ് കാലം മേരിയുടെ സിനിമാ പ്രതീക്ഷകൾ തകർത്തു. വായ്പയെടുത്ത് വച്ച വീടിന് ജപ്തി ഭീഷണിയും വന്നു.
ജീവിക്കാൻ ഭാഗ്യം വിറ്റ് നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു'വിലെ നടി. ‘ഒന്നു പോ സാറേ’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് മലയാളികളെ ചിരിപ്പിച്ച എരമല്ലൂർ സ്വദേശിനി മേരിയാണ് ലോട്ടറി വിൽക്കാനായി തെരുവിലേക്ക് ഇറങ്ങിയത്. ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്.
എല്ലാവരെയും പോലെ കൊവിഡ് ആണ് മേരിയുടെ ജീവിതത്തില്‍ വില്ലനായി എത്തിയത്. സിനിമാ പ്രതീക്ഷകൾ തകർത്തു. വായ്പയെടുത്ത് വച്ച വീടിന് ജപ്തി ഭീഷണിയും എത്തിയതോടെ മേരി ലോട്ടറി വിൽപനയ്ക്ക് ഇറങ്ങുകയായിരുന്നു. രാവിലെ ആറരയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങുന്ന മേരി ഉച്ചവരെ ദേശീയപാതയ്ക്ക് സമീപം പൊരിവെയിലത്ത് ലോട്ടറി വിൽക്കും. ദിവസവും 300 രൂപയോളം കിട്ടും.
ഭാഗ്യശാലിക്ക് പതിനാറായിരം കോടി; ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനിയിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷൻ ഹീറോ ബിജുവിൽ മേരിക്ക് അവസരം ലഭിക്കുന്നത്. രണ്ട് മക്കളാണ് മേരിക്ക്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. മുപ്പത്തഞ്ചോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയ മേരി, ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഈ ദുരിതങ്ങൾക്ക് ഇടയിലും സിനിമാ മോഹം മേരി കൈവിട്ടിട്ടില്ല. ഏതെങ്കിലും സിനിമാ പ്രവർത്തകർ തന്നെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ദിനവും മേരി ലോട്ടറി വിൽക്കാൻ ഇറങ്ങുന്നത്.
2016-ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത അടുത്തിടെ പുറത്തിവന്നിരുന്നു. നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുക.