Fifty Fifty Lottery : 'അമ്പത് രൂപ മുടക്കൂ, ഒരു കോടി നേടൂ'; ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുമായി കേരളാ ലോട്ടറി
ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ് നടക്കുക. 50 രൂപയാണ് ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം.
തിരുവനന്തപുരം: ഞായറാഴ്ച ലോട്ടറി വീണ്ടും പുനഃരാരംഭിച്ച് കേരള ഭാഗ്യക്കുറി(Kerala Lottery) വകുപ്പ്. ‘ഫിഫ്‌റ്റി–ഫിഫ്‌റ്റി’(Fifty Fifty Lottery) എന്നാണ് ടിക്കറ്റിന്റെ പേര്. ഒരു കോടിരൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ടിക്കറ്റിന്റെ പ്രകാശനം ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. ലോട്ടറി ജേതാക്കൾക്ക് ഫിനാൻസ് മാനേജ്മെന്റ് കോഴ്സ് പരിശീലനം നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു.
ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ് നടക്കുക. 50 രൂപയാണ് ടിക്കറ്റ് വില. 1 കോടി രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ടിക്കറ്റുകൾ വിൽപന പുരോഗതി അനുസരിച്ച് ഘട്ടംഘട്ടമായി കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുന്നതായിരിക്കും.
അതേസമയം, കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാഗ്യക്കുറിയായ ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതമായിരുന്നു ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയായിരുന്നു ഭാഗ്യമിത്ര നറുക്കെടുപ്പ്.
ലോട്ടറികൾ 'മിന്നിത്തിളങ്ങും'; തട്ടിപ്പുവീരന്മാർ കുടുങ്ങുമോ ? തയ്യാറെടുപ്പുമായി ഭാഗ്യക്കുറി വകുപ്പ്
ഒരുനേരത്തെ അന്നത്തിന് വേണ്ടിയാണ് ഭാഗ്യവുമായി ലോട്ടറി(Kerala Lottery) കച്ചവടക്കാർ ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങുന്നത്. വെയിലും മഴയും വകവയ്ക്കാതെ കച്ചവടക്കാർ ഓരോരുത്തരുടെയും മുന്നിൽ കൈനീട്ടുന്നു. പക്ഷേ പലപ്പോഴും ഇവരെ പറ്റിച്ച് കടന്നുകളയുന്ന വിരുതന്മാരുടെ വാർത്തകളാണ് പുറത്തുവരാറ്. കാഴ്ചയില്ലാത്ത, വൈകല്യമുള്ളവരെയാണ് ഇത്തരക്കാർ പറ്റിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ മുന്നോട്ടുവന്നിരുന്നു. ഇപ്പോഴിതാ തട്ടിപ്പിനിരയാകുന്ന കച്ചവടക്കാരുടെ നിർഭാഗ്യം മാറ്റാനായുള്ള തയ്യാറെടുപ്പിലാണ് ലോട്ടറി വകുപ്പ്.
പുതിയ ഭാഗ്യക്കുറിയില്‍ സമ്മാനത്തുക, നമ്പര്‍, തീയതി എന്നിവ ഫ്‌ളൂറസെന്റ് ലെറ്ററിങ്ങിലായിരിക്കും ഉപയോഗിക്കുക. ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താന്‍ ശ്രമിച്ചാല്‍ തട്ടിപ്പുകാർ കുടുങ്ങുകയും ചെയ്യും. ഭാഗ്യക്കുറി നമ്പര്‍ തിരുത്തി ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്ന വിരുതന്മാരെ തുരത്താനാണ് ഭാഗ്യക്കുറി വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കറന്‍സി നോട്ടുകളിലേതിന് സമാനമായ സുരക്ഷാകോഡും ലേബലും പുതിയ ഭാഗ്യക്കുറിയില്‍ അച്ചടിക്കും.
ഫ്ളൂറസെന്റ് ടിക്കറ്റുകളിൽ ഉപയോഗിക്കുന്നത് പരീക്ഷണ ഘട്ടത്തിലാണെന്ന് ലോട്ടറി വകുപ്പ് പിആർഒ അറിയിച്ചു. "പ്രിന്റിംഗ് പോസിബിളാണോ, മാഞ്ഞ് പോകുമോ എന്നൊക്കെ നിരീക്ഷിക്കുകയാണ്. ലോട്ടറി ടിക്കറ്റുകളുടെ അധിക സുരക്ഷ എന്ന നിലക്കാണ് ഫ്ളൂറസെന്റ് ലെറ്ററിംഗ് ആലോചിക്കുന്നത്. ഇക്കാര്യം ഫൈനലൈസ് ചെയ്തിട്ടില്ല. നിലവിൽ ഈ രീതിയിൽ ടിക്കറ്റുകൾ അച്ചടിച്ചിട്ടുമില്ല. പലഘട്ടങ്ങളിലായുള്ള ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്" എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോട്ടറി തട്ടിപ്പിനെ കുരിച്ച് വില്‍പനക്കാരെ ബോധവാന്മാരാക്കാൻ വകുപ്പുതല ശ്രമം ആരംഭിച്ചിട്ടുണ്ട്.