കഴിഞ്ഞ വര്‍ഷം തമിഴ്നാട് സ്വദേശികള്‍ക്ക് ആയിരുന്നു 25 കോടി രൂപ അടിച്ചത്. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരാകും ആ സുവർണ നേട്ടം കൊയ്യുക എന്നറിയാൻ കഴിഞ്ഞ കുറച്ച് നാളുകളായി കാത്തിരിക്കുകയാണ് കേരളക്കര. നറുക്കെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ലോട്ടറി ഷോപ്പുകളിൽ എങ്ങും തിക്കും തിരക്കുമാണ്. ഇതിനോടകം എഴുപത്തി രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ പല ബമ്പറുകളിൽ ഒന്നാം സമ്മാനം അടക്കം അടിച്ച തിരുവനന്തപുരത്തെ ഭാ​ഗവതി ഏജൻസിയിൽ അവസാന ലാപ്പിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുംബൈയിൽ നിന്നും 31 മണിക്കൂര്‍(1682 കിലോമീറ്റര്‍) യാത്ര ചെയ്ത് ഓണം ബമ്പര്‍ ടിക്കറ്റെടുക്കാൻ ഭവതിയിൽ എത്തിയ ഭാഗ്യാന്വേഷിയും ഇക്കൂട്ടത്തിലുണ്ട്. "ഞാൻ മുംബൈ സ്വ​ദേശിയാണ്. തിരുവോണം ബമ്പർ എടുക്കാനായിട്ട് വന്നതാണ്. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി ഞാൻ ടിക്കറ്റെടുക്കാൻ വരുന്നുണ്ട്", എന്നാണ് ഈ ഭാ​ഗ്യാന്വേഷി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഓണം ബമ്പർ ടിക്കറ്റുകളൊന്നും തന്നെ ഇതുവരെ ബാക്കി വന്നിട്ടില്ലെന്നും പന്ത്രണ്ടരയോടെ എല്ലാം വിറ്റ് പോകുമെന്നും ഏജൻസിക്കാരും ചെറുകിട കച്ചവടക്കാരും പറയുന്നു. 

ഒടിടിക്കായി 'കട്ട വെയിറ്റിം​ഗ്', ഒടുവിൽ ചരിത്ര വിജയം; ഓൾ ഇന്ത്യ റേറ്റിങ്ങിൽ വൻനേട്ടവുമായി ആ മലയാള പടം

ഇതിനോടകം എഴുപത്തി രണ്ട് ലക്ഷം ടിക്കറ്റുകളാണ് ഓണം ബമ്പറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. എണ്‍പത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. അവസാന കണക്ക് എത്രയാണ് എന്നത് നറുക്കെടുപ്പ് വേളയിൽ മാത്രമെ അറിയാനാകൂ. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നരയ്ക്ക് ഈ വർഷത്തെ പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനവും നടക്കും. 500 രൂപയാണ് ഓണം ബമ്പറിന്റെ ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷം തമിഴ്നാട് സ്വദേശികള്‍ക്ക് ആയിരുന്നു 25 കോടി രൂപ അടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം