ബിജെപി വക്താവ് സ്ഥാനത്ത് നീന്ന് ഒഴിവാക്കിയെങ്കിലും സമകാലിക വിഷയത്തില്‍ ഇടതുസര്‍ക്കാരിനെ പരിഹസിച്ച് സമൂഹമാധ്യമപോസ്റ്റുമായി സന്ദീപ് വാര്യര്‍. 

പാലക്കാട്: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടെങ്കിലും സന്ദീപ് വാര്യര്‍ മൗനം ഭജിക്കാനില്ല. കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരഹത്യയില്‍ ഇടതു സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടു.. നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിങ്ങ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു .ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളേക്കാൾ മയക്ക് മരുന്ന് ഇടപാട് നടക്കുന്നതും കേരളത്തിലാണ് .പക്ഷെ നാം സുഖ സുഷുപ്തിയിലാണ് .ഫേസ് ബുക്ക് പോസ്ററിന്‍റെ പൂര്‍ണരൂപം

"മാറത്തെന്ന് അന്നെന്നെ

അടര്‍ത്തിയെടുത്ത്

എന്തിനാണമ്മ കരുവായത്

എന്തിനാണമ്മ കരുവായത്

പെണ്ണിന്റെ ചോര വീണാലാത്രെ

പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്"

പാലത്തിന്റെ തൂണ് ഉറപ്പിക്കാൻ നരബലി നടന്നിരുന്ന കാലത്തെ കുറിച്ച് കേട്ടിട്ടുണ്ട് . ആ കാലഘട്ടത്തിൽ നിന്നും കേരളം എവിടേക്കാണ് പുരോഗമിച്ചത് ?

സ്വയം പുരോഗമന സമൂഹമെന്നും എല്ലാം തികഞ്ഞവരെന്നും വിലയിരുത്തുന്നവരാണ് നാം മലയാളികൾ . അങ്ങനെ മേനി നടിക്കുന്നതിനാൽ ആന്തരികമായ ദൗർബല്യങ്ങളെ പറ്റിയോ പുഴുക്കുത്തുകളെ പറ്റിയോ നാം ബോധവാന്മാരല്ല , ആത്മ പരിശോധനക്ക് തയ്യാറല്ല . നാം അന്യ സംസ്ഥാനങ്ങളുടെ കുറ്റങ്ങളും കുറവുകളും ഗവേഷണം നടത്തുന്നതിൽ വിദഗ്ദരുമാണ് . നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിങ്ങ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു .

ഇലന്തൂരിലും എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകരുണ്ട്‌ , സാമൂഹ്യ സംഘടനകളുണ്ട് , സർക്കാർ സംവിധാനങ്ങളുണ്ട് . അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല . കേരളത്തിലെ മറ്റ്‌ ഏത് ഗ്രാമത്തിലും ഇത് തന്നെ സംഭവിക്കും .ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളേക്കാൾ മയക്ക് മരുന്ന് ഇടപാട് നടക്കുന്നതും കേരളത്തിലാണ് .പക്ഷെ നാം സുഖ സുഷുപ്തിയിലാണ് .ഷൊർണൂരിലെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലിറങ്ങിയ സ്വാമി വിവേകാനന്ദൻ കേരളത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്നും പ്രസക്തമാണ് . " കേരളം ഒരു ഭ്രാന്താലയമാണ് " .

ഇനി നേതാവല്ല, വെറും പ്രവർത്തകൻ; പാർട്ടി നടപടി സന്ദീപ് വാര്യർക്ക് കനത്ത തിരിച്ചടി