പേരയ്ക്ക മോഷണമാരോപിച്ച് 12 വയസുകാരനോട് ക്രൂരത, കാലിന്റെ എല്ല് പൊട്ടി കുട്ടി ആശുപത്രിയിൽ, ഇടപെട്ട് മന്ത്രി
കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു.