അസുഖം മൂലം ആശുപത്രിയിലെത്തി, 13കാരി ഗര്‍ഭിണി എന്ന് ഡോക്ടര്‍; പെരുമ്പാവൂരിലെ സംഭവത്തിൽ രണ്ടാനച്ഛന് 83 വർഷം ജയിൽ
ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 83 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ
![13 year old was pregnant after reaching the hospital due to illness Stepfather jailed in Perumbavoor ppp 13 year old was pregnant after reaching the hospital due to illness Stepfather jailed in Perumbavoor ppp](https://static-ai.asianetnews.com/images/01hnhta9ys73pvez2h1kt4fb87/police-station_363x203xt.jpg)
കൊച്ചി: ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 83 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. അസം സ്വദേശിയെയാണ് പെരുമ്പാവൂർ അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2021 ഓഗസ്റ്റിൽ കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി ഇവരുമായി അടുപ്പത്തിലാവുകയും കൂടെ താമസമാക്കുകയും ചെയ്തു.
പിന്നീട് അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി. അഞ്ചു തവണ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്ക് ദേഹ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണ് എന്ന് വ്യക്തമായത്. ഡോക്ടർ വിവരമറിച്ചതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.
അതേസമയം,
തൊടുപുഴയിൽ സര്‍ക്കാര്‍ ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ആൺകുട്ടികളെ പീഡിപ്പിച്ച വാർഡൻ അറസ്റ്റില്‍. കരുനാഗപള്ളി സ്വദേശി രാജീവിനെയാണ് അഞ്ച് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.
കൂടുതൽ കുട്ടികൾ വാർഡന്‍റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. വിശദമായ അന്വേഷണത്തിനായി പൊലീസ്, ചൈൽഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം തേടും.ഹോസ്റ്റലിലെത്തിയ പട്ടികവർഗ്ഗ വകുപ്പുദ്യോഗസ്ഥരെയാണ് പീഡന വിവരം ആദ്യം കുട്ടികളറിയിക്കുന്നത് . സ്ഥിരീകരിക്കാന്‍ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നടത്തി.
ഇതിനു ശേഷമാണ് തോടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡൻ കരുനാഗപ്പള്ളി സ്വദേശിയായ രാജീവ് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം