തിരുവനന്തപുരം വിതുരയിൽ പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പതിനാറുകാരന് സമപ്രായക്കാരുടെ ക്രൂര മർദ്ദനം. 

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പതിനാറുകാരന് സമപ്രായക്കാരുടെ ക്രൂര മർദ്ദനം. കഴിഞ്ഞ മാസം 16ന് തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം. പതിനാറുകാരനെ സുഹൃത്തുക്കളായ മൂന്ന് പേർ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയവരാണ് മര്‍ദിച്ചവരില്‍ രണ്ട് പേർ. മറ്റൊരാൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 

സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഇവ‍ർ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ മർദ്ദനദൃശ്യങ്ങൾ മർദ്ദമേറ്റ കുട്ടിയുടെ അമ്മയുടെ ഫോണിൽ കിട്ടിയതോടെയാണ് വിവരം പുറത്തായത്. പിന്നാലെ മാതാപിതാക്കൾ ആര്യനാട് പൊലീസിൽ പരാതി നൽകി. ആര്യനാട് പൊലീസ് റിപ്പോർട്ട് തയ്യാറാക്കി ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. രക്ഷിതാക്കൾക്കൊപ്പം ഇവരെ വിട്ടയച്ചു. അടുത്ത ദിവസം കൗൺസലിംഗിന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.