വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആനിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കാസർകോട്: കാസർകോട് ബളാലിൽ പതിനാറുകാരിയെ ഐസ്ക്രീം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആന്‍ മേരി എന്ന പെൺകുട്ടിയുടെ കൊലപാതകത്തിലാണ് സഹോദരൻ ആൽബിനെ അറസ്റ്റ് ചെയ്തത്. ഐസ്‍ക്രീമിൽ വിഷം കലർത്തി ആനിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആനിനെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു. ആഗസ്റ്റ് അഞ്ചിന് ആന്‍ മരിച്ചു. 

പിന്നാലെ ആഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് മൂവരും കഴിച്ച ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സഹോദരൻ ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസിൽ നിര്‍ണായകമായത്.

കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരിൽ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ആൽബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുട്ടിയെ ഐസ്ക്രീമിൽ വിഷം കലര്‍ത്തി ഇരുപത്തിരണ്ടുകാരനായ സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. 

അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ ബെന്നിയുടെ നില അതീവഗുരുതരമാണ്. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഐസ്ക്രീം ഇഷ്ടമില്ലാതിരുന്ന അമ്മയെ ആൽബിൻ നി‍ർബന്ധിപ്പിച്ച് ഐസ്ക്രീം കഴിപ്പിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.