വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്
ഇയാളുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും പരാതിയിൽ പറയുന്നു
ഇടുക്കി: വിവാഹ വാഗ്ദാനം നൽകി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്ക്കെതിരെയാണ് മുണ്ടക്കയം പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം. വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്നു ഇയാൾ പിതാവിന്റെ സാന്നിധ്യത്തിൽ പൊലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരിൽ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
എന്നാൽ വിവാഹത്തിന് തയ്യാറല്ലെന്ന് വ്യാഴാഴ്ച ഫോണിൽ യുവാവിന്റെ പിതാവ് അറിയിച്ചു. ഇതേ തുടർന്നാണ് പരാതി നൽകിയത്. ഇയാളുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും പരാതിയിൽ പറയുന്നു. മുണ്ടക്കയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മുണ്ടക്കയത്തിനടുത്ത ഒരു ഗ്രാമത്തിലാണ് യുവതിയുടെ വീട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona