എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറമടയിൽ കെട്ടിതാഴ്ത്തി
കുഞ്ഞിനെ പാറമടയിൽ കല്ലിട്ട് കെട്ടിതാഴ്ത്തി എന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പാറമടയിലെത്തി പരിശോധന നടത്തുകയാണ്
എറണാകുളം: എറണാകുളം തിരുവാണിയൂർ പഴുക്കാമറ്റത്ത് നവജാതശിശുവിനെ അമ്മ പാറമടയിൽ കെട്ടിതാഴ്ത്തി. നാൽപ്പത് വയസുള്ള സ്ത്രീ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടർന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടർന്ന് ഇവരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ച് ഡോക്ടർമാർ ചോദ്യം ചെയ്തപ്പോൾ ആണ് താൻ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയിൽ കെട്ടിതാഴ്ത്തിയെന്നും അവർ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുഞ്ഞിനെ പാറമടയിൽ കല്ലിട്ട് കെട്ടിതാഴ്ത്തി എന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പാറമടയിലെത്തി പരിശോധന നടത്തുകയാണ്. ഉപയോഗശൂന്യമായ പാറമടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്താൻ സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
നാൽപ്പത്ത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളിൽ മൂത്തയാൾക്ക് 24 വയസുണ്ട്. ഗർഭിണിയായിരുന്നുവെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. കൃത്യം ചെയ്യാൻ ഇവരുടെ ഭർത്താവ് സഹായിച്ചോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ഇപ്പോൾ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. അമ്മ നിലവിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.