സിപിഎം ഭരണസമിതി നടത്തിയ തിരിമറി; വെള്ളൂര്‍ സഹകരണ ബാങ്കില്‍ 44 കോടിയുടെ തട്ടിപ്പ്
1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായി. വിജിലൻസും കേസ് എടുത്തെങ്കിലും കൊവിഡ് കാരണം നിരത്തി അവര്‍ക്കും അനക്കമില്ല.
കോട്ടയം: കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നിയന്ത്രിത ഭരണസമിതി തട്ടിയത് നിക്ഷേപകരുടെ 44 കോടി രൂപ. ഭരണ സമിതിക്കെതിരെ നപടി എടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തവിട്ടെങ്കിലും രണ്ട് വര്‍ഷമായിട്ടും ഒന്നും സംഭവിച്ചില്ല. വിജിലൻസ് അന്വേഷണവും പാതി വഴിയില്‍ മുടങ്ങി. മരുന്ന് വാങ്ങാനും മക്കളെ പഠിപ്പിക്കാനും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് നിക്ഷേപകര്‍.
102 കോടി നിക്ഷേപ മൂലധനമുണ്ടായിരുന്നു വെള്ളൂര്‍ സഹകരണ ബാങ്കിന്. 30 വര്‍ഷമായി സിപിഎം നിയന്ത്രിത ഭരണ സമിതിയാണ് ഭരണം. ഒരേ വസ്തുവിന്‍റെ ഈടില്‍ ഇഷ്ടക്കാര്‍ക്ക് വായ്പ നല്‍കി. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒറ്റ രേഖയില്‍ കോടികള്‍ അനുവദിച്ചു. ജീവനക്കാരുടെ ബന്ധുക്കളും പണം യഥേഷ്ടം കൈക്കലാക്കി. ഈടില്ലാതെ വായ്പകള്‍ നല്‍കി. സാധാരണക്കാരന്‍റെ പണമെല്ലാം അങ്ങനെ കൊള്ളക്കാര്‍ വീതിച്ചെടുത്തു.
സഹകരണ വകുപ്പ് 65, 68 വകുപ്പ് പ്രകാരം അന്വേഷണം നടന്നു. 1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായി. വിജിലൻസും കേസ് എടുത്തെങ്കിലും കൊവിഡ് കാരണം നിരത്തി അവര്‍ക്കും അനക്കമില്ല. ചുരുക്കത്തില്‍ പണം തട്ടിച്ചവര്‍ സുഖലോലുപരായി വിലസുന്നു. ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ ജീവിതച്ചെലവിനായി നെട്ടോട്ടമോടുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona