കരട് പട്ടിക പ്രസിദ്ധീകരിച്ചു.പത്ത് ദിവസത്തിനകം കണക്ക് നൽകിയില്ലെങ്കിൽ അഞ്ച് വർ‍ഷത്തേക്ക് മത്സര വിലക്കുമുണ്ടാകും. 

തിരുവനന്തപുരം;തദ്ദേശ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ നൽകാത്ത സ്ഥാനാർത്ഥികളുടെ അംഗത്വം റദ്ദാക്കാൻ നടപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. പത്ത് ദിവസത്തിനകം കണക്ക് നൽകിയില്ലെങ്കിൽ അഞ്ച് വർ‍ഷത്തേക്ക് മത്സര വിലക്കുമുണ്ടാകും. ചെലവ് കണക്ക് സമർപ്പിക്കാത്തതോ പരിധിയിൽ കൂടുതൽ ചെലവഴിച്ചതോ ആയ 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

2020 ഡിസംബറിലായിരുന്നു പൊതുതിരഞ്ഞെടുപ്പ്.. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകേണ്ടിയിരുന്നത്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 33, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 89 എന്നീ വകുപ്പുകൾ പ്രകാരമാണ് അയോഗ്യരാക്കുന്നത്. പഞ്ചായത്തുകളിലെ 7461, മുനിസിപ്പാലിറ്റികളിലെ 1297, കോർപ്പറേഷനുകളിലെ 444
സ്ഥാനാർത്ഥികളുമാണ് കരട് ലിസ്റ്റിലുള്ളത്.

ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും ഒന്നരലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും പഞ്ചായത്തിൽ 25,000 രൂപ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക.

സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർക്കെതിരായ അവിശ്വാസ പ്രമേയം: ചട്ടങ്ങൾ ഭേദഗതി ചെയ്ത് സർക്കാർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർമാൻമാർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്‍റെ വ്യവസ്ഥകളിൽ സർക്കാർ ഭേദഗതി വരുത്തി. വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തരമായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്‍റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണമെന്നും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയെ തുടർന്ന് നടക്കുന്ന വോട്ടിംഗിന് പ്രത്യേക രീതി ചട്ടങ്ങളിൽ നിഷ്‌കർഷിച്ചിരുന്നില്ല. ഇത് നിരവധി തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്. അതൊഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർക്കും, ഉപാധ്യക്ഷൻമാർക്കുമെതിരെയുള്ള അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടിംഗിൽ അവലംബിച്ചു വരുന്ന തിരഞ്ഞെടുപ്പ് രീതി തന്നെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ കാര്യത്തിലും സ്വീകരിച്ച് നിയമഭേദഗതി വരുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ശുപാർശ പ്രകാരമാണ് സർക്കാർ നടപടി.

അവിശ്വാസം പാസ്സാകുന്നതിലൂടെ ഉണ്ടാകുന്ന ചെയർമാന്‍റെ ഒഴിവ് സർക്കാരിനെയും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും, തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷനെയും സെക്രട്ടറിയെയും യഥാസമയം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണെന്നും ഭേദഗതിയിലുണ്ട്. പുതിയ നിയമഭേദഗതിയോടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പുകളിലുണ്ടാവുന്ന തർക്കങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. 

തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾ കെട്ടിവെയ്ക്കേണ്ട തുക ഇരട്ടിയാക്കി

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ കെട്ടിവെയ്ക്കേണ്ട തുക ഇരട്ടിയാക്കി. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ കെട്ടിവെക്കേണ്ട തുക 1000ൽ നിന്ന് 2000 രൂപയാക്കി ഉയർത്തി. ബ്ലോക്ക് പഞ്ചായത്തിൽ 2000ത്തിൽ നിന്ന് 4000 രൂപയായും ജില്ലാ പഞ്ചായത്തിൽ 3000 രൂപയിൽ നിന്ന് 5000 രൂപയായും വർദ്ധിപ്പിച്ചു. പട്ടികജാതി, പട്ടികവർഗ സ്ഥാനാർത്ഥികൾ ഇതിന്റെ പകുതി തുക കെട്ടിവച്ചാൽ മതി. 

ജൂലൈ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കെട്ടിവെക്കേണ്ട തുക വ‍ര്‍ദ്ധിപ്പിക്കുന്നത്. എന്നാൽ മുൻസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തുക വർദ്ധിപ്പിച്ചിട്ടില്ല.