ഇടുക്കിയിലെ റാണികോവിൽ എസ്റ്റേറ്റിൽ ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുൾപ്പെടെയുള്ള കുടുംബം ഇരുട്ടിൽ കഴിയാൻ തുടങ്ങിയിട്ട് ഒൻപത് മാസം. തോട്ടമുടമ അപേക്ഷ നൽകാത്തതാണ് തൊഴിലാളി ലയത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ നൽകാൻ തടസ്സമായിരിക്കുന്നത്.

ഇടുക്കി: ഇടുക്കിയിലെ റാണികോവിൽ എസ്റ്റേറ്റിൽ ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുൾപ്പെടെയുള്ള കുടുംബം ഇരുട്ടിൽ കഴിയാൻ തുടങ്ങിയിട്ട് ഒൻപത് മാസം. തോട്ടമുടമ അപേക്ഷ നൽകാത്തതാണ് തൊഴിലാളി ലയത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ നൽകാൻ തടസ്സമായിരിക്കുന്നത്.

റാണികോവിൽ എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളായിരുന്നു ബാലകൃഷ്ണനും പളനിയമ്മാളും. തോട്ടം ബെഥേൽ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ബാലകൃഷ്ണന് പണിയില്ലാതായി. പളനിയമ്മാൾക്ക് അനുവദിച്ച ലയത്തിലാണ് കുടുംബം കഴിയുന്നത്. നവംബറിൽ സമീപത്തെ ലയത്തിലുണ്ടായ തീപിടുത്തത്തിൽ ഇവരുടെ വീടും കത്തി നശിച്ചു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറ്റി. ഇതിനിടെ പ്രസവത്തിനായി മകൾ മഞ്ജുഷയുമെത്തി. മഴക്കാലത്ത് തക‍ർന്നു വീഴാൻ സാധ്യതയുള്ളതിനാൽ വീണ്ടും ഇവിടേക്ക് മാനേജ്മെൻ്റ് മാറ്റി. തകർന്നു കിടന്നിരുന്ന മുറികൾ പതിനായിരങ്ങൾ മുടക്കിയവർ വാസയോഗ്യമാക്കി. കുറെക്കാലം ഒഴിഞ്ഞു കിടന്നിരുന്നതിനെ തുടർന്ന് ബിൽ തുക കുടിശിക വന്നതിനാൽ കണക്ഷൻ വൈദ്യുതി വകുപ്പ് വിച്ഛേദിച്ചിരുന്നു. താമസം തുടങ്ങിയതു മുതൽ കണക്ഷൻ പുനസ്ഥാപിക്കണമെന്ന് മാനേജ്മെൻ്റിനോടും കെഎസ്ഇബിയോടും ഇവർ ആവശ്യപ്പെടുന്നുണ്ട്. നടപടിയുണ്ടാകാത്തതിനാൽ പിഞ്ചുകുഞ്ഞുമായി മാസങ്ങളായി മെഴുകുതിരി വെട്ടത്തിലാണിവർ കഴിയുന്നത്. മഴക്കാലമായതിനാൽ പേടിച്ചരണ്ടാണിവർ രാത്രി തള്ളി നീക്കുന്നത്. എസ്റ്റേറ്റ് ലയത്തിലെ കണക്ഷൻ ആയതിനാൽ കുടിശ്ശിക അടച്ച് ഉടമ അപേക്ഷ നൽകിയാലേ വൈദ്യുതി വകുപ്പിന് പുനസ്ഥാപിക്കാൻ കഴിയൂ. ഉടൻ തന്നെ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് മാനേജ്മെൻ്റ് പറയുന്നത്.