മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായയ്ക്ക് ഒരു കളങ്കവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുമുൻപും മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചവരുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. പൊതുജീവിതത്തിൽ കറുത്ത കുത്തുകൾ ഉള്ളവർ ആണ് ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം കാസർകോട് പറഞ്ഞു. ആക്ഷേപം ഉന്നയിച്ച കഥാപാത്രങ്ങൾ നന്മയുടെ പ്രതിരൂപങ്ങൾ അല്ലെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായയ്ക്ക് ഒരു കളങ്കവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുമുൻപും മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ബിരിയാണി ചെമ്പ് മാത്രമാണ് ഇപ്പോഴത്തെ ആരോപണത്തിലെ പുതിയ കാര്യം. മാധ്യമങ്ങൾക്ക് മാത്രമാണ് ചെമ്പ് സൂപ്പർസ്റ്റാറെന്നും അദ്ദേഹം പറഞ്ഞു.

എല്ലാകാലത്തും പിണറായി വിജയനെതിരെ ഇത്തരം ആരോപണങ്ങൾ വന്നിട്ടുണ്ടെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി. അതിനെയൊക്കെ അതിജീവിച്ചാണ് പിണറായി വിജയൻ ഇവിടെ വരെ എത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പി സി ജോർജിന് കേരള പൊതു സമൂഹത്തിലെ സ്ഥാനം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അത്തരം ആളുകൾക്ക് മാന്യത ഉണ്ടാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ഗൂഢാലോചന കേരളസമൂഹത്തിന് ബോധ്യപ്പെടുമെന്നും വിജയരാഘവൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ കണ്ടാൽ തന്നെ ചില മാധ്യമങ്ങൾക്ക് വിശ്വാസമാണെന്ന് അദ്ദേഹം പരിഹസിച്ചു. ആ വിശ്വാസം കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവമാണ്. ഇത്തരക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് വിശ്വാസമല്ലെന്നും അദ്ദേഹം പറഞ്ഞു.