Asianet News MalayalamAsianet News Malayalam

പാക് പൗരനെ അറിയില്ല, തീവ്രവാദ ബന്ധം ആരോപിച്ച് തന്നെ കുടുക്കിയതെന്ന് തൃശ്ശൂര്‍ സ്വദേശി റഹീം

താന്‍ നിരപരാധിയാണെന്നും ആരോപണങ്ങള്‍ക്ക് പിന്നിൽ ബെഹ്റൈനിലെ ഹോട്ടൽ ലോബിയാണെന്നും റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Abdhul Rahim says no terrorist link
Author
Kochi, First Published Aug 24, 2019, 5:20 PM IST

കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് തന്നെ കുടുക്കിയതെന്ന് പൊലീസ് കസ്റ്റഡിയിലായ റഹീം. താന്‍ നിരപരാധിയാണെന്നും ആരോപണങ്ങള്‍ക്ക്  പിന്നിൽ ബെഹ്റൈനിലെ ഹോട്ടൽ ലോബിയാണെന്നും റഹീം പറഞ്ഞു. പൊലീസ് പിടിയിലാവും മുമ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അബ്ദുള്‍ ഖാദര്‍ റഹീം.

താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. ബെഹ്റൈനിലെ ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട താന്‍ ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഹോട്ടൽ ലോബിയുടെ കെണിയിൽപ്പെട്ട യുവതിയെ താൻ രക്ഷപെടുത്തി നാട്ടിലെത്തിച്ചുവെന്നും റഹീം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ് റഹീം പറയുന്നത്.

തന്നെ ബെഹ്റൈനില്‍ വച്ചു സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും റഹീം വ്യക്തമാക്കി. പൊലീസ് പറയുന്ന പാക് പൗരനെ അറിയില്ലെന്നാണ് റഹീം പറയുന്നത്. തനിക്ക് തീവ്രവാദ ബന്ധമില്ല, അതിനാലാണ് കോടതിയിൽ കീഴടങ്ങാനെത്തിയതെന്നും റഹീം കൂട്ടിച്ചേര്‍ത്തു. തനിക്ക് ശ്രീലങ്കന്‍ ബന്ധം ഒന്നുമില്ലെന്നും റഹീം പറഞ്ഞു

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍ നിന്നും നാടകീയമായി പൊലീസ് പിടികൂടിയത്. കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് പിടികൂടി കൊണ്ടുപോകുകയായിരുന്നു. റഹീമിന് തീവ്രവാദബന്ധം ഉണ്ടോ എന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബെഹ്റൈനില്‍ റഹീം പോയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംശയങ്ങള്‍ തീര്‍ക്കാനുണ്ടെന്നും ചില പൊലീസ് കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. 

ശ്രീലങ്കയില്‍ നിന്നും ലഷ്കര്‍ ഇ തൊയിബ ബന്ധമുള്ള ഒരു സംഘം ആളുകള്‍ കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ടെന്നും ഇവര്‍ ചില ദേവാലയങ്ങളും മറ്റും ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്നുമുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തമിഴ്‍നാട്ടിലും കേരളത്തിലും അതീവ ജാഗ്രത തുടരുകയാണ്. 

ഈ ഘട്ടത്തിലാണ് രണ്ട് ദിവസം മുന്‍പ് ബെഹ്റൈനില്‍ നിന്നും എത്തിയ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ ഈ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. 

തന്നെ പൊലീസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേന കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിക്കാനുള്ള നടപടികള്‍ സിജെഎം കോടതിയില്‍ തുടരുന്നതിനിടെയാണ് പൊലീസ് കോടതിയില്‍ എത്തി റഹീമിനെ പിടികൂടി കൊണ്ടുപോയത്.

Follow Us:
Download App:
  • android
  • ios