വാഹന അപകട കേസ്: നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാൻ ഡിജിപിയുടെ നിര്‍ദ്ദേശം
നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപകടം നടന്ന് ആറു മാസത്തിനുശേഷം ക്ലെയിംസ് ട്രിബ്യൂണല്‍ സ്വീകരിക്കില്ല. അതുകൊണ്ട് അന്തിമ റിപ്പോര്‍ട്ട് പൊലീസ് എത്രയും വേഗം നല്‍കണം. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ 159, 160, 166 എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
തിരുവനന്തപുരം: വാഹന അപകട കേസുകളിൽ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വേഗത്തിലാക്കുന്നതിന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ആക്സിഡന്‍റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്നു മാസത്തിനകം ക്ലെയിംസ് ട്രിബ്യൂണലിനോ മറ്റ് ഏജന്‍സികള്‍ക്കോ സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം നൽകുന്നത്.
നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിക്കും ഇന്‍ഷുറന്‍സ് സ്ഥാപനത്തിനും നിശ്ചിത ഫീസ് ഈടാക്കി അപകടത്തില്‍പ്പെട്ട വാഹനത്തിന്‍റെ വിവരങ്ങള്‍ നല്‍കാം.നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപകടം നടന്ന് ആറു മാസത്തിനുശേഷം ക്ലെയിംസ് ട്രിബ്യൂണല്‍ സ്വീകരിക്കില്ല. അതുകൊണ്ട് അന്തിമ റിപ്പോര്‍ട്ട് പൊലീസ് എത്രയും വേഗം നല്‍കണം. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ 159, 160, 166 എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വ്യക്തിഗതശ്രദ്ധ പതിപ്പിക്കണം. എല്ലാ അപകടക്കേസുകളിലും നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സബ്ബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.