Ansi Kabeer Death|അൻസിയുടെ വിയോഗത്തിൽ തേങ്ങി നാട്; സംസ്കാരം ഇന്ന്, തീരാവേദനയിൽ കുടുംബവും സുഹൃത്തുക്കളും
ആലംകോട് ജുമാ മസ്ജിദിലാണ് സംസ്കാരം. മൃതദേഹം ഇന്നലെ രാത്രി കൊച്ചയില്‍ നിന്ന് ആലംകോട് എത്തിച്ചു. അതേസമയം, അൻസിയുടെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസീന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊച്ചി: കൊച്ചിയില്‍ ഇന്നലെ വാഹനാപകടത്തില്‍ (Car Accident) മരിച്ച മുൻ മിസ് കേരള (Miss Kerala) അൻസി കബീറിന്‍റെ (ANCI KABIR) സംസ്കാരം ഇന്ന് നടക്കും. ആലംകോട് ജുമാ മസ്ജിദിലാണ് സംസ്കാരം. മൃതദേഹം ഇന്നലെ രാത്രി കൊച്ചയില്‍ നിന്ന് ആലംകോട് എത്തിച്ചു. അതേസമയം, അൻസിയുടെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസീന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്താണ് അൻസിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെട്ടവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു.
കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അൻസിയും തൃശ്ശൂർ സ്വദേശിനിയായ അഞ്ജനയും. അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും. ഇതിനിടെയാണ് വിധി തട്ടിയെടുത്തത്. തിരുവനന്തപുരം ആലങ്കോട് അബ്ദുൾ കബീർ - റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അൻസി. തൃശ്ശൂർ ആളൂരിലെ എ കെ ഷാജന്‍റെ മകളാണ് അഞ്ജന.