കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. 

കൊച്ചി: മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വെച്ച കേസിൽ യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും പ്രതികളിലൊരാളുടെ കയ്യക്ഷരം പരിശോധിക്കേണ്ടതുണ്ടന്നും ഇയാള്‍ ചികിത്സയിലാണെന്നും പൊലിസ് കോടതിയെ അറിയിക്കുകയായിരുന്നു. കേസ് ഡയറി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് വീടുകളിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചിട്ടുള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരെ പൊലീസ് യുഎപിഎ ചുമത്തി തിരച്ചില്‍ ഊർജിതമാക്കി. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുള്ള ഇയാള്‍ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ആവശ്യമെങ്കില്‍ കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളുടെ സാഹായം തേടാനാണ് പൊലീസിന്‍റെ തീരുമാനം. യുഎപിഎ ചുമത്തി ഇയാളെ പന്നിയങ്കര കേസില്‍ പ്രതി ചേര്‍ത്തു . ഉസ്മാനാണ് അലനും താഹക്കും ലഘുലേഖകളും മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും നല്‍കുന്നതെന്നാണ് പൊലീസ് നിഗമനം. തോക്കുമായി വയനാട്ടിലും നിലമ്പൂര്‍ കാടുകളിലും ഉസ്മാന്‍ പലതവണ പോയതായി അന്വേഷണ സംഘത്തിന് വിവരം കിട്ടി.