Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ മറവിൽ കെഎസ്ആർടിസി മിന്നൽ പണിമുടക്കിലെ പ്രതികളെ സംരക്ഷിക്കാൻ നീക്കം?

ജീവനക്കാര്‍ക്കെതിരെ നടപടിയടുത്താല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന വെല്ലുവിളിയുമായി ഭരണാനുകൂല സംഘനകള്‍ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത്.

action against ksrtc employees delayed
Author
Thiruvananthapuram, First Published Mar 26, 2020, 12:40 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിന് ഉത്തരവാദികളായവര്‍ക്കെതിരെ മൂന്നാഴ്ച പിന്നിട്ടിട്ടും നടപടിയില്ല. കൊവിഡ് ലോക്ക് ഡൗണിന്‍റെ മറവില്‍ തുടര്‍നടപടികള്‍ ഒഴിവാക്കാനാണ് നീക്കം.

ഈ മാസം നാലിനാണ് തിരുവനന്തപുരം നഗരത്തിലെ റോഡുകളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിയിട്ട് മണിക്കൂറുകളോളം ഗതാഗത സംതംഭനമുണ്ടാക്കിയത്. സ്വകാര്യ ബസ്സിന്‍റെ നിയമലംഘനം ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി എടിഒയേയും സഹപ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. മിന്നല്‍ പണിമുടക്കിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ‍‍ഡ്രൈവർമാരും കണ്ടക്ടര്‍മാരും ഉള്‍പ്പെട 140 പേര്‍ക്ക് കെഎസ്ആര്‍ടിസി വിജിലന്‍സ് നോട്ടീസ് നല്‍കി. ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പും നോട്ടീസ് നല്‍കി. എന്നാല്‍ പണിമുടക്കിയിട്ടില്ലെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതിനാല്‍ ബസ്സുകള്‍ നിരത്തിലിടേണ്ടി വന്നുവെന്നാണ് ജീവനക്കാരുടെ വിശദീകരണം.

മോട്ടോര്‍ വാഹനവകുപ്പിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മറുപടി നല്‍കിയെങ്കിലും ലൈസന്‍സ് വിവരങ്ങള്‍ കൈമാറിയില്ല. ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഒഴിവാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു ഇത്. മിന്നൽ പണിമുടക്കിനിടെ ഒരു യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഇതടക്കമുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് ഭീഷണി നേരിടുന്നതിലെ തിരക്ക് ചൂണ്ടിക്കാട്ടി കളക്ടര്‍ ഇതുവരെ റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടില്ല. ജീവനക്കാര്‍ക്കെതിരെ നടപടിയടുത്താല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന വെല്ലുവിളിയുമായി ഭരണാനുകൂല സംഘനകള്‍ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത്.

Follow Us:
Download App:
  • android
  • ios