നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് ജഡ്ജി, സുപ്രീംകോടതിയെ സമീപിച്ചു
ആറ് മാസത്തിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. കൊവിഡ് വ്യാപിച്ചതോടെ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജിയെ കോടതിയെ സമീപിച്ചത്.
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്. കേസ് നാലാം തിയതി പരിഗണിക്കും. ആറ് മാസത്തിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. എന്നാല്‍, കൊവിഡ് ബാധ വ്യാപിച്ചതോടെ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജി കോടതിയെ സമീപിച്ചത്.
പല തവണ പ്രതികളായ ദിലീപും മറ്റും മേൽക്കോടതികളിലടക്കം ഹർജി നൽകിയതിനാൽ കേസിന്‍റെ വിചാരണ തന്നെ രണ്ടരവർഷത്തോളം വൈകിയാണ് തുടങ്ങിയത്. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹർജി നൽകി, കേസ് പരിഗണിക്കാൻ വനിതാ ജഡ്‍ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്‍ജിയായിരുന്ന ഹണി വർഗീസിനെ ഈ കേസിന്‍റെ വിചാരണയ്ക്കായി നിയോഗിച്ചത്.