വധ ഗൂഢാലോചനക്കേസിലെ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഹൈക്കോടതിയിൽ. ഹർജി ഹൈക്കോടതി ഉച്ചയ്ക്കുശേഷം പരിഗണിക്കും. ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) ക്രൈംബ്രാഞ്ച് എഡിജിപിയോട് വിചാരണക്കോടതി റിപോര്‍ട്ട് തേടി. തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോർന്നെന്ന പ്രതിഭാഗം പരാതിയിലാണ് നടപടി. 18ന് റിപ്പോർട് നൽകണമെന്ന് നിർദേശം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസ് നല്‍കിയ വിശദീകരണം ത്യപ്തികരമല്ലെന്ന് കോടതി. അതേസമയം, വധ ഗൂഢാലോചനക്കേസിലെ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഹൈക്കോടതിയെ സമീപിച്ചു.
അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുവെന്ന് സുരാജ് കോടതിയെ അറിയിച്ചു. അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ റിപോര്‍ട്ട് ചെയ്യുന്നു. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും സുരാജ് ആരോപിച്ചു. ഹർജി ഹൈക്കോടതി ഉച്ചയ്ക്കുശേഷം പരിഗണിക്കും. അതിനിടെ, കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹർജി നൽകി. . ഇതിനിടെ കാവ്യാ മാധവന്‍റെ നാളത്തെ ചോദ്യം ചെയ്യൽ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ൽ ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്‍റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുളള ഇടപെടൽ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്താരനടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം.
തുടരന്വേഷണവും നടക്കുന്നതിനാലും വിസ്താരം ഇനിയും ശേഷിക്കുന്നതിനാലും ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി തുടരന്വേഷണത്തിൽ ബാഹ്യഇടപെടലുകൾ കുറയ്ക്കാമെന്നും ദിലിപ് കാന്പിനെ സമ്മർദത്തിൽ ആക്കാമെന്നുമാണ് പ്രോസിക്യൂഷൻ കണക്കുകൂട്ടന്നത്. ഇതിനിടെ കാവ്യ മാധവനെ നാളെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമായേക്കും. പദ്മസരോവരം വീട്ടിൽവെച്ച് വേണമെന്നാണ് കാവ്യയുടെ നിലപാട്. ഇത് പറ്റില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. കാവ്യ തയാറല്ലെങ്കിൽ സാക്ഷിയെന്ന രീതിയിൽ മൊഴിയെടുക്കുന്നതിനുളള നോട്ടീസ് മാറ്റി നൽകാനാണ് ആലോചന.
കോടതി രേഖകൾ ചോർന്നെന്ന പ്രതിഭാഗം ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസ് വിചാരണ കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിട്ടുണ്ട്. സായ് ശങ്കറിൽ നിന്ന് വാങ്ങിയ ലാപ്ടോപ് അടക്കമുളള ഡിജിറ്റൽ ഉപകരണങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ദിലീപിന്‍റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
