'ആദം ഗുവേര', വിവാദങ്ങൾക്കിടെ സിപിഎം പ്രവർത്തകന്റെ മകന് പേരിട്ട് ജലീൽ; ചോറൂണ് നടത്തിയത് മന്ത്രിയുടെ വീട്ടിൽ
സ്വർണ്ണക്കടത്ത് വിഷയത്തിൽ മന്ത്രി എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് ചോറൂണ് നടത്തിയത്
മലപ്പുറം: വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ മന്ത്രി ജലീലിന്റെ വളാഞ്ചേരിയിലെ വീട്ടിൽ സിപിഎം പ്രവർത്തകന്റെ മകന് ചോറൂണ് നടത്തി. മലപ്പുറംവളാഞ്ചേരി കാവുംപുറം സ്വദേശി രഞ്ജിത്ത് - ഷിബില ദമ്പതികളുടെ കുഞ്ഞിൻ്റെ ചോറൂണാണ് മന്ത്രിയുടെ വീട്ടിൽ നടന്നത്. കുഞ്ഞിന് ആദം ഗുവേര എന്ന് മന്ത്രി പേരിട്ടു.
കുട്ടിക്ക് ആദം ഗുവേരയെന്ന പേര് തെരഞ്ഞെടുത്തത് മന്ത്രി കെടി ജലീലാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പറഞ്ഞു. സജീവ സിപിഎം പ്രവർത്തകനാണ് രഞ്ജിത്ത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ മന്ത്രി എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് ചോറൂണ് നടത്തിയത്.
ആലുവയിൽ നടന്ന ചോദ്യം ചെയ്യലിൽ മന്ത്രിയോട് സ്വത്ത് വിവരങ്ങൾ അടക്കം എൻഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞു. രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷുമായി കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിൽ അടുത്ത പരിചയം ഉണ്ടെന്ന് മന്ത്രി സമ്മതിച്ചു. വഖഫ് മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി മികച്ച ബന്ധമുണ്ടായിരുന്നുവെന്നും മന്ത്രി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.