ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്. കേസന്വേഷണത്തിൽ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാനുവലിനെതിരെന്നാണ് സര്‍ക്കാരിന്‍റെ വാദം. സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയെ സമീപിക്കുന്നത്.