അടിമലത്തുറ തീരം കൈയ്യേറ്റം: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
മുഖ്യമന്ത്രിയുടെ യോഗത്തിന് മുന്നോടിയായി ഇന്നലെ കളക്ടർ യോഗം വിളിച്ചിരുന്നു. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാഭരണകൂടം പള്ളിക്കമ്മിറ്റിയെ അറിയിച്ചിരുന്നു
തിരുവനന്തപുരം: അടിമലത്തുറ തീരം കൈയ്യേറ്റത്തിനെതിരെ തുടർ നടപടികൾ ആലോചിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. കൈയ്യേറ്റം സ്ഥിരീകരിച്ച് കളക്ടർ റിപ്പോർട്ട് നൽകിയതിന് പിന്നാലെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയത്.
മുഖ്യമന്ത്രിയുടെ യോഗത്തിന് മുന്നോടിയായി ഇന്നലെ കളക്ടർ യോഗം വിളിച്ചിരുന്നു. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാഭരണകൂടം പള്ളിക്കമ്മിറ്റിയെ അറിയിച്ചിരുന്നു. പുറമ്പോക്കിൽ നിർമ്മിച്ച അനധികൃത കണ്‍വെൻഷൻ സെന്‍റർ സ്വന്തം ചെലവിൽ പള്ളിക്കമ്മിറ്റി പൊളിച്ചു നീക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
ഒൻപതേക്കർ തീരം പുറമ്പോക്ക് മത്സ്യത്തൊഴിലാളികൾക്ക് പള്ളിക്കമ്മിറ്റി വിറ്റതിലും സർക്കാർ വിട്ടുവീഴ്ചക്കില്ല. ഇടവക വികാരി മെൽബിൻ സൂസക്കെതിരെ കേസെടുത്തിട്ടുണ്ട്. അടിമലത്തുറയിലെ പന്ത്രണ്ട് ഏക്കർ തീരം കൈയ്യേറ്റവും കച്ചവടവും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.