നാല് കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദേശിച്ചു. പി പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് തലശേരി ജില്ലാ സെഷൻസ് കോടതി. നാല് കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദേശിച്ചു. തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ നല്‍കി ഹർജിയിലാണ് കോടതി നടപടി. പി പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോൺ കോൾ രേഖകൾ, ചാറ്റുകൾ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം, പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.