നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു മൊഴിയെടുപ്പ്.  

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെയെന്നും അരുൺ കെ വിജയൻ കൂട്ടിച്ചേര്‍ത്തു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു മൊഴിയെടുപ്പ്.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ, നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കണ്ണൂർ കലക്ട‍ര്‍ മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നു മൊഴി എടുത്തിരുന്നു. അതേസമയം, റവന്യൂ വകുപ്പ് സംഘത്തിന് മുന്നിൽ മൊഴി നൽകാൻ പി പി ദിവ്യ തയ്യാറായിട്ടില്ല. 

Also Read: നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്, 2 പേർക്ക്; സന്ദേശത്തിൽ ഭാര്യയുടെയും മകളുടെയും ഫോൺ നമ്പ‍റുകൾ