താൻ വിറ്റത് ഒന്നര ഏക്കര്‍ ഭൂമിയാണെങ്കിലും തൻ്റെ ഉടമസ്ഥതയിലുള്ള 18.5 സെൻ്റ് ഭൂമി കൂടി പഞ്ചായത്തിൻ്റെ കൈവശമുണ്ടെന്നാണ് ടി.യു.കുരുവിളയുടെ പരാതി.


ഇടുക്കി: അടിമാലി പഞ്ചായത്തിൻ്റെ കൈവശമുള്ള 18 സെൻ്റ് ഭൂമി മുന്‍മന്ത്രി ടി.യു കുരുവിളക്ക് വിട്ടു നല്‍കാനുള്ള ഇടത് ഭരണസമിതിയൂടെ തീരുമാനം റദ്ദാക്കാന്‍ തീരുമാനം. അവിശ്വാസത്തിലൂടെ അധികാരത്തിലെത്തിയെ യൂഡിഎഫ് ഭരണസമിതിയാണ് തീരുമാനമെടുത്തത്. അതേസമയം ഭൂമി നല്‍കാനുള്ള തീരുമാനത്തിനെതിരെ ഇടതുമുന്നണിയില്‍ തന്നെ തര്‍ക്കം രൂക്ഷമാണ്.

അടിമാലി പഞ്ചായത്ത് സ്ഥിതിചെയ്യുന്ന 1.5 ഏക്കർ ഭൂമി 1988ലാണ് ടി.യു.കുരുവിള പഞ്ചായത്തിന് പണം വാങ്ങി വിറ്റത്. എന്നാൽ താൻ വിറ്റത് ഒന്നര ഏക്കര്‍ ഭൂമിയാണെങ്കിലും തൻ്റെ ഉടമസ്ഥതയിലുള്ള 18.5 സെൻ്റ് ഭൂമി കൂടി പഞ്ചായത്തിൻ്റെ കൈവശമുണ്ടെന്നാണ് ടി.യു.കുരുവിളയുടെ പരാതി.

ഇത് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് 2019ല്‍ കുരുവിള പഞ്ചായത്തിനെ സമീപിച്ചിരുന്നു. ആദ്യം നിരസിച്ചെങ്കലും കഴിഞ്ഞ മാര്‍ച്ച് മാസത്തിൽ ഭൂമി വിട്ട് നൽകാൻ എൽ.ഡി.എഫ് ഭരണ സമിതി തീരുമാനിച്ചു. അവിശ്വാസത്തിലൂടെ ഇടത് ഭരണസമിതിയെ അട്ടിമറിച്ച് യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴാണ് പക്ഷേ ഈ തീരുമാനം പുറത്തറിയുന്നത്. 

എന്നാൽ ഭൂമി വിട്ട് നൽകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിക്കുകയാണ് ചെയ്തതെന്നുമാണ് ഇടത് മുന്നണിയുടെ വിശദ്ധീകരണം. അതേസമയം ഭൂമി നല്‍കാന്‍ രഹസ്യ നീക്കം നടത്തിയെന്ന ആരോപണവുമായി ഇടതുമുന്നണിയിലെ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്.

അടിമാലി ടൗണിൽ സ്ഥിതി ചെയ്യുന്ന രണ്ട് കോടിയോളം രൂപയുടെ വിപണി മൂല്യമുള്ള ഭൂമിയാണ് ടിയു കുരുവിളയ്ക്ക് നൽകാൻ ഇടതുഭരണസമിതി തീരുമാനിച്ചത്. യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഈ തീരുമാനം റദ്ദാക്കാനുള്ള നീക്കത്തിലാണ്. ഈ മാസം 27 ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ ഭൂമി വിട്ടു നൽകാനുള്ള തീരുമാനം ഔദ്യോഗികമായി റദ്ദാക്കും.