കൃത്രിമ പാല്‍ എത്തുമെന്ന് വിവരം; അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ക്ഷീരവകുപ്പ്
ഇടുക്കിയിലെ കുമളി, പാലക്കാട്ടെ മീനാക്ഷി പുരം അടക്കമുള്ള ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
ഇടുക്കി: ഓണക്കാലത്ത് അയൽസംസ്ഥാനങ്ങളിൽ നിന്ന് കൃത്രിമ പാലെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ പരിശോധന ശക്തമാക്കി ക്ഷീരവകുപ്പ്. ഇടുക്കിയിലെ കുമളി, പാലക്കാട്ടെ മീനാക്ഷി പുരം അടക്കമുള്ള ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റ് കടന്ന് സാധാരണ ദിവസങ്ങളിൽ നാലും അഞ്ചും പാൽ ടാങ്കറുകളാണ് തമിഴ്നാട്ടിൽ നിന്ന് വരാറുള്ളത്. ഓണക്കാലമായാൽ ഇത് പത്തും പതിനൊഞ്ചുമൊക്കയാവും. ഇക്കൂട്ടത്തിൽ കൊള്ളലാഭം മോഹിച്ചെത്തുന്ന മായം കലർത്തിയ പാലുമുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. പാല് ഒരാഴ്ചയോളം കേടുകൂടാതിരിക്കാൻ ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർത്തവ.
പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ലാബിൽ പതിനാറ് ടെസ്റ്റുകളാണ് നടത്തുക. എന്നാൽ, കൃത്രിമ പാൽ പിടിച്ചെടുത്താൽ നടപടിയെടുക്കാൻ ക്ഷീരവകുപ്പിന് അധികാരമില്ല. പാലും, വാഹനവും ഭക്ഷ്യവകുപ്പിന് കൈമാറുകയാണ് പതിവ്. ശിക്ഷാനടപടികളിലേക്കെത്താൻ ഇത് കാലതാമസമുണ്ടാക്കുമെന്നും നടപടിയെടുക്കാനുള്ള അധികാരം കൂടി കിട്ടിയാലെ ഇത് കൊണ്ടുള്ള പ്രയോജനമുള്ളുവെന്നാണ് ക്ഷീരവകുപ്പ് പറയുന്നത്.