മണ്ണാർക്കാട് എംഎൽഎ അഡ്വ എൻ ഷംസുദ്ദീൻ കേരളത്തിന്റെ മന്ത്രിസഭയിലേക്ക്. കാൽ ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് ഇത്തവണ മണ്ണാർക്കാട്ടുക്കാരുടെ ഷംസൂക്ക നിയമസഭയിൽ എത്തിയത്. നാലാം ഊഴത്തിൽ പ്രധാന വകുപ്പ് തന്നെയാണ് മുസ്‌ലിം ലീഗ് ഏൽപ്പിക്കുന്നത്.
പാലക്കാട്: മണ്ണാർക്കാട് എംഎൽഎ അഡ്വ എൻ ഷംസുദ്ദീൻ കേരളത്തിന്റെ പതിനാറാം മന്ത്രിസഭയിലേക്ക് എത്തുമ്പോൾ ജന്മനാടായ തിരൂരും ഏറെ അഭിമാനത്തിലാണ്. നാലാം തവണ മണ്ണാർക്കാടിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുമ്പോഴാണ് ഷംസുദ്ദീനെ തേടി മന്ത്രിസ്ഥാനം എത്തുന്നത്. കളി മൈതാനങ്ങളിൽ ഫുട്ബോൾ ആരവം ഇരമ്പുമ്പോൾ എൻ ഷംസുദീൻ എന്ന 57 കാരൻ മധുര പതിനേഴുകാരനാകും. എന്നാൽ, തിരൂർ പറവണ്ണയിലും പരിസര പ്രദേശങ്ങളിലും പന്തുതട്ടി നടക്കുമ്പോഴും കുട്ടിക്കാലം മുതലേ പൊതു പ്രവർത്തകനാകുകയായിരുന്നു സ്വപ്നം.

പറവണ്ണ സർക്കാർ സ്‌കൂളിൽ ലീഡറായാണ് തുടക്കം. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി , കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗൺസിൽ അംഗ, സെനറ്റ് അംഗം എന്നി നിലകളിൽ മികച്ച സംഘാടകനാണെന്ന് എൻ ഷംസുദീൻ പല കാലങ്ങളിലായി തെളിയിച്ചു. പക്ഷെ പന്തുകളിയിലെ ശൗര്യക്കാരൻ പൊതുരംഗത്ത് സൗമ്യനാണ്. 10 വർഷമായി മുസ്‌ലിം ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിയുമാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായാണ് പാർലമെൻ്ററി രംഗത്തെ തുടക്കം. 2011ൽ ആദ്യ മത്സരത്തിനായി ജന്മനാടായ തിരൂരിൽ നിന്ന് മണ്ണാർക്കാടേക്ക് വണ്ടി കയറുമ്പോൾ വരത്തൻ എന്ന ആക്ഷേപം ചിലയിടങ്ങളിൽ നിന്നുണ്ടായി. പിന്നീട് 2016ലും 2021ലും വിജയം ആവർത്തിച്ചപ്പോൾ ഷംസുദ്ദീൻ ജന്മനാട്ടിൽ വിരുന്നുകാരനായി മാറിയിരുന്നു.
മണ്ണാർക്കാട്ടെ പൂരപറമ്പിലും പെരുമ്പിടാരി ഫൊറോന പള്ളിയിലെ തിരുന്നാള ഘോഷത്തിനും ആദ്യാവസാനക്കാരൻ. കാൽ ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് ഇത്തവണ മണ്ണാർക്കാട്ടുക്കാരുടെ ഷംസൂക്ക നിയമസഭയിൽ എത്തിയത്. നാലാം ഊഴത്തിൽ പ്രധാന വകുപ്പ് തന്നെയാണ് മുസ്‌ലിം ലീഗ് ഏൽപ്പിക്കുന്നത്. ബികോം, എൽഎൽബി ബിരുദങ്ങൾ ഭരണചക്രം തിരിക്കുന്നതിന് കൂടുതൽ കരുത്ത് പകരുമെന്ന ആത്മവിശ്വാസം വേണ്ടുവോളമുണ്ട്.

