വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.  ഏപ്രിൽ രണ്ടാം ആഴ്ച മുതലാണ് അധിക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഏപ്രിൽ രണ്ടാം ആഴ്ച മുതലാണ് അധിക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

വിമാനയാത്രാ നിരക്ക് വർധനയിൽ കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്. നിയന്ത്രിത നിരക്ക് വർധന പ്രവാസികളെ വലയ്ക്കുന്നുവെന്നും സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയർലൈൻ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്. ഉത്സവ സീസണുകള്‍, സ്കൂൾ അവധി തുടങ്ങിയവയുടെ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികള്‍ക്കുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്‍റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യർത്ഥനകളോട് എയർലൈൻ ഓപ്പറേറ്റർമാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ അനുമതി നേടിയാൽ മാത്രമേ, വിദേശ, ഇന്ത്യൻ എയർക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണല്‍, ചാർട്ടർ വിമാനങ്ങൾ ഏര്‍പ്പെടുത്താന്‍ കഴിയൂ. ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ വിമാന നിരക്കിൽ അധിക, ചാർട്ടേഡ് ഫ്ലൈറ്റുകൾ സർവീസ് നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

Read Also: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം, ഒപ്പം അഞ്ച് ആനകളും; സമരം തുടർന്ന് ജനങ്ങൾ