ആറ് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് അവസാനം; പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നു
1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ വിഭാവന ചെയ്തതാണ് തേജസ്വിനി പുഴയിലെ പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്. സര്‍ക്കാരുകള്‍ മാറി മാറി വന്നെങ്കിലും പാലം വന്നില്ല. നീണ്ട കാത്തിരുപ്പുകള്‍ക്കൊടുവില്‍ സ്വപ്ന സാക്ഷാത്ക്കാരമായി.
നീലേശ്വരം: ആറ് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കാസര്‍കോട് നീലേശ്വരത്തെ (Nileshwaram) പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പദ്ധതി നാടിന് സമർപ്പിച്ചു. 4866 ഹെക്ടര്‍ കൃഷി സ്ഥലത്ത് ജലസേചന സൗകര്യം ഒരുക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ വിഭാവന ചെയ്തതാണ് തേജസ്വിനി പുഴയിലെ പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്. സര്‍ക്കാരുകള്‍ മാറി മാറി വന്നെങ്കിലും പാലം വന്നില്ല. നീണ്ട കാത്തിരുപ്പുകള്‍ക്കൊടുവില്‍ സ്വപ്ന സാക്ഷാത്ക്കാരമായി.
നീലേശ്വരം മുന്‍സിപ്പാലിറ്റിയേയും കയ്യൂര‍് - ചീമേനി പഞ്ചായത്തിനേയും ബന്ധിപ്പിച്ചുകൊണ്ടാണ് പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം. ബ്രിഡ്ജ്. 300 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലുമുള്ള പാലത്തിന് 17 ഷട്ടറുകളാണുള്ളത്. 65 കോടി രൂപ ചെലവില്‍ നബാര്‍ഡിന്‍റെ സഹായത്തോടെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പുഴയില്‍ വേലിയേറ്റ സമയത്ത് പാലായി മുതല്‍ 18 കിലോമീറ്റര്‍ മുകള്‍ ഭാഗം വരെ ഉപ്പുകലര്‍ന്ന വെള്ളമെത്തുകയും കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യവുമായിരുന്നു. റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായതോടെ ഉപ്പുവെള്ളം തടയപ്പെടും. നീലേശ്വരം മുനിസിപ്പാലിറ്റിയ്ക്കും സമീപത്തെ ഏഴ് പഞ്ചായത്തുകള്‍ക്കും പദ്ധതി ഉപകാരപ്പെടും. കുക്കോട്ട്, വെള്ളാട്ട്, രാമന്‍ചിറ, നാപ്പച്ചാല്‍, നന്ദാവനം എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ചെറുവത്തൂരും ചായ്യോത്തും കടക്കാതെ പാലായി പാലത്തിലൂടെ ആറ് കിലോമീറ്റര്‍ ലാഭിച്ച് നീലേശ്വരത്തേക്ക് എത്തുകയും ചെയ്യാം.