വനിതാ ബറ്റാലിയനിലെ 18 സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ മറികടന്ന് നിയമിച്ചത്

lതിരുവനന്തപുരം: മുൻ ഡിജിപി ലോകനാഥ് ബഹറയുടെ (loknath bahra) ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന കാലത്ത് അനുമതിയില്ലാതെ അധികം പൊലീസിനെ (police) വിന്യസിച്ച് സർക്കാറിന് നഷ്ടമുണ്ടാക്കിയതിൽ അക്കൗണ്ടൻറ് ജനറൽ (accountant general) പൊലീസിനോട് വിശദീകരണം തേടി. അധികം സുരക്ഷയിലൂടെ ഉണ്ടായ ഒരു കോടി 70 ലക്ഷം രൂപയുടെ നഷ്ടം ആരിൽ നിന്നും ഈടാക്കുമെന്നാണ് എ.ജിയുടെ ചോദ്യം. വനിതാ ബറ്റാലിയനിലെ 18 സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ മറികടന്ന് നിയമിച്ചത് പുറത്ത് കൊണ്ട് വന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു.

ഓരോ സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങി സുരക്ഷ നൽകാനായിരുന്നു പൊലീസിന് കീഴിൽ സ്റ്റേറ്റ് ഇൻഡ്രസിട്രിയൽ സെക്യൂരിറ്റി ഫോഴ്സ് രൂപീകരിച്ചത്. സുരക്ഷ നിൽക്കുന്ന പൊലീസുകാരുടെ ചെലവ് ആ സ്ഥാപനം ഏറ്റെടുക്കണമെന്ന് സ്ഥാപനത്തിൻറെ മേധാവിയും എസ്.ഐ.എസ്.എഫ് കമാണ്ടൻൻറും തമ്മിൽ ധാരണപത്രം ഒപ്പിടും. അങ്ങനെ ടെക്നോപാർക്കിന് സുരക്ഷ നൽകുന്ന 22 പൊലീസുകാരുടെ ചെലവ് ടെക്നോപാർക്ക് ഇപ്പോഴും സർക്കാരിന് നൽകുന്നുണ്ട്. പക്ഷെ 2017 മുതൽ 2021 വരെ സർക്കാർ അനുമതി ഇല്ലാതെ ധാരണാപത്രത്തിന് പുറത്ത് 18 വനിതാ പൊലീസുകാരെ ലോക്നാഥ് ബെഹറ നിയോഗിച്ചതിനെതിരെയാണ് എജി വിശദീകരണം തേടിയത്. 

ടെക്നോപാർക്കും പൊലീസുമായുള്ള ധാരണ പത്രത്തിൽ 22 പൊലീസുകാരുടെ സേവനമാണ് വിട്ടു നൽകിയത്. ഇതിന് പുറമേ ഡിജിപി വിന്യസിച്ച 18 പേർക്ക് നൽകേണ്ട ശമ്പളമായ ഒരു കോടി 70 ലക്ഷം രൂപ നൽകാനാവില്ലെന്ന് ടെക്നോപാർക്ക് അറിയിച്ചിട്ടുണ്ട്. ഈ നഷ്ടത്തിൽ വിശദീകരണം തേടിയാണ് ബാറ്റാലിയൻ എഡിജിപിക്ക് എ.ജി. കത്ത് നൽകിയത്. 

മുൻ ഡിജിപിയുടെ നിയമനത്തിൽ എജിയുടെ വിശദീകണം വന്നാൽ വെട്ടിലാകുമെന്നറിയാവുന്ന ഇപ്പോഴത്തെ ഡിജിപി അനിൽ കാന്ത് നേരത്തെ തന്നെ ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എജിയുടെ വിമ‍ർശനത്തിൽ നിന്നും രക്ഷപ്പെടാൻ സേനക്കുണ്ടായ നഷ്ടം സർക്കാർ ഏറ്റെടുക്കുകയോ, അല്ലെങ്കിൽ അധികമായി പൊലീസിനെ നിയമിച്ചവരിൽ നിന്നും ഈടാക്കാൻ നിർദ്ദേശക്കുകയോ ആണ് സർക്കാരിന് മുന്നിലെ വഴികൾ.. വനിതാ ബറ്റാലയിൻ നിന്നും 18 പേരെ ഡെപ്യൂട്ടേഷനിൽ എസ്ഐഎസ്എഫിൻറെ ഭാഗമായി ടെക്നോപാർക്കിൽ വിന്യസിക്കുമ്പോള്‍ ഇവരുടെ ശമ്പളം ടെക്നോപാർക്കിൽ നിന്നും ഉറപ്പാക്കേണ്ടതായിരുന്നു. ഈ ചട്ടവും പാലിച്ചില്ല. കെട്ടിടം വച്ചതിലും വാഹനം വാങ്ങിയതിലും വെടിയുണ്ടകള്‍ കാണാതായതിലും ഉൾപ്പെടെ ലോക്നാഥ് ബെഹ്റയുടെ കാലത്തുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടി എജി നേരത്തെ നിശിത വിമർശനമാണ് ഉന്നയിച്ചത്. അന്ന് പക്ഷെ സർക്കാർ ഉന്നതതലസമിതിയെ നിയോഗിച്ച എജിയുടെ കണ്ടെത്തൽ തള്ളി ബെഹ്റയെ ന്യായീകരിക്കുകയായിരുന്നു