നിർമ്മാണ കമ്പനിയുടെ ടിപ്പർ ബക്കറ്റ് താഴ്ത്താതെ പോയതിനെ തുടർന്നാണ് തുരങ്കത്തിന്റെ അകത്തെ ബൾബുകൾക്കും മറ്റ് ആവശ്യങ്ങൾക്കുള്ള കേബിളുകൾക്കും തകരാർ സംഭവിച്ചത്. 

തൃശ്ശൂര്‍: കുതിരാൻ തുരങ്കത്തിൽ (Kuthiran Tunnel) വീണ്ടും ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകൾക്ക് തകരാർ പറ്റി. മണ്ണുത്തി - വടക്കഞ്ചേരി ആറുവരി പാതയിൽ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ് തട്ടി കേബിളുകൾക്ക് തകരാർ സംഭവിച്ചത്. നിർമ്മാണ കമ്പനിയുടെ ടിപ്പർ ബക്കറ്റ് താഴ്ത്താതെ പോയതിനെ തുടർന്നാണ് തുരങ്കത്തിന്റെ അകത്തെ ബൾബുകൾക്കും മറ്റ് ആവശ്യങ്ങൾക്കുള്ള കേബിളുകൾക്കും തകരാർ സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ ഡ്രൈവർ വണ്ടി നിർത്തി കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. കുതിരാൻ തുരങ്കത്തിൽ ജനുവരിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു.

ടിപ്പറിടിച്ച് കുതിരാനിലെ ക്യാമറകളും ലൈറ്റുകളും നശിച്ചിട്ട് ഒരു മാസം, ഇനിയും പുനസ്ഥാപിച്ചില്ല

കുതിരാൻ തുരങ്കത്തില്‍ ടിപ്പര്‍ ലോറിയിടിച്ച് നശിച്ച സിസിടിവി ക്യാമറകളുംലൈറ്റുകളും ഒരു മാസം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചില്ല. തുരങ്കത്തിന്റെ പ്രവേശകവാടത്തിനോട് ചേര്‍ന്നുളള ഭാഗത്ത് ക്യാമറകളില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണെന്നാണ് വിലയിരുത്തൽ. ജനുവരി 20 നാണ് പാലക്കാട് നിന്നും തൃശൂരിലേക്കുളള തുരങ്ക മുഖത്ത് അപകടം ഉണ്ടായത്. പിൻഭാഗം ഉയർത്തിവച്ച് അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ലൈറ്റുകളും ക്യാമറയും തകർക്കുകയായിരുന്നു. 104 എൽ ഇ ഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും സെൻസറുകളും അന്ന് നശിച്ചു. ഇതോടെ തുരങ്കത്തിന്റെ ഒരു ഭാഗത്തെ 90 മീറ്ററോളം ദൂരത്ത് വെളിച്ചമില്ലാതായി.

എന്നാല്‍ അപകടം സംഭവിച്ച് ഒരു മാസം പിന്നിട്ടിട്ടും ഇവയൊന്നും പുനസ്ഥാപിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുതിയ ലൈറ്റുകൾക്ക് ഓർഡർ നൽകിയതായും ഇത് ലഭിക്കാൻ മാസങ്ങൾ എടുക്കുമെന്നുമാണ് കരാർ കമ്പനിയുടെ വിശദീകരണം. രണ്ട് തുരങ്കങ്ങളുടെയും ഇരുവശത്തും പുതിയ ക്യാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി കിട്ടുന്ന ക്യാമറകളാണ് ഇവിടെ സ്ഥാപിക്കുക. ടിപ്പര്‍ ലോറി അപകടത്തില്‍ 12 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബി കണക്കാക്കിയിരിക്കുന്നത്. 

ലൈറ്റുകളും ക്യാമറകളും തകർത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയത് ടിപ്പര്‍ ലോറി, അന്ന് സംഭവിച്ചത്..

തൃശൂർ കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ടിപ്പര്‍ ലോറി നേരത്തെ പിടികൂടിയിരുന്നു. തുരങ്കത്തിലേയ്ക്ക് കയറുന്നതിന് മുമ്പ് തന്നെ ലോറിയുടെ പിൻഭാഗം ഉയർന്നിരുന്നു. ഇത് ലൈറ്റുകളിലും ക്യാമറകളിലും ഉരസിയാണ് നാശനഷ്ടം സംഭവിച്ചത്. ഒന്നാം തുരങ്കത്തിലെ നൂറ്റിനാല് ലൈറ്റുകൾ ടിപ്പർ ലോറി തകർത്തു. ഇതിന് പുറമെ കാമറകളും തകർത്തു. മറ്റു വാഹനങ്ങളിലേക്ക് ലൈറ്റുകൾ വീഴാതിരുന്നതിനാൽ കൂടുതൽ അപകടമുണ്ടായില്ല. തൊണ്ണൂറ് മീറ്റർ ദൂരത്തോളം വെളിച്ച സംവിധാനം തകരാറിണ്. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി തുരങ്കത്തിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളുമായാണ് പീച്ചി പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ക്യാമറാ ദ്യശ്യങ്ങളില്‍ നിന്നാണ് ലോറി പ്രദേശവാസിയുടേതെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ലോറി പിടിച്ചെടുത്തത്. ലോറി ഓടിച്ചിരുനനത് ചുവന്നമണ്ണ് സ്വദേശി ജിനേഷാണ്. മണ്ണടിച്ച ശേഷം ലോറിയുടെ പിൻഭാഗം താഴ്ത്താൻ മറന്നു പോയതാണെന്നാണ് ജിനേഷ് പൊലീസിനെ അറിയിച്ചത്. തുരങ്കത്തിന്റെ ഒരുഭാഗത്ത് വെളിച്ചമുള്ളതിനാൽ യാത്രാതടസമില്ല.