സുധാകരനെതിരെ നടക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ വേട്ടയാണ്. സിപിഎമ്മിന്റെ തിരക്കഥക്കനുസരിച്ച നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്- കെസി വേണുഗോപാൽ പറഞ്ഞു.
തൃശൂർ : കൊടകര കുഴൽപ്പണക്കേസ് ഉൾപ്പെടെയുള്ള വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയായപ്പോൾ കേരള പൊലീസിന് ഇപ്പോൾ കാട്ടുന്ന ആവേശം ഉണ്ടായിരുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. അന്ന് ആവേശം കാണിക്കാത്ത പിണറായി വിജയനും അദ്ദേഹത്തിന്റെ പൊലീസും കെപിസിസി അധ്യക്ഷനെ കള്ളക്കേസിൽ കുടുക്കിയത് നരേന്ദ്രമോദിയെ സുഖിപ്പിക്കാനാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.
സുധാകരനെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. കള്ളക്കേസെടുത്ത ഉടനെ രാജിവെക്കേണ്ടതല്ല കെപിസിസി അധ്യക്ഷപദവി. സർക്കാരിനെ വിമർശിച്ചതിന്റെ പേരിലടുത്ത കള്ളക്കേസിൽ രാജിവെക്കണമെങ്കിൽ ഒരു നേതാവിനും ഒരു സ്ഥാനത്തും തുടരാൻ കഴിയില്ല. കോൺഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവർത്തകർ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിൽ ഇരുത്തിയിരിക്കുന്നത് തെറ്റുകൾക്കെതിരെ പോരാടാനാണ്. എൽഡിഎഫ് സർക്കാരിന്‍റെ അഴിമതിക്കും സിപിഎമ്മിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരായ ശക്തമായ പോരാട്ടം സുധാകരൻ തുടരും. അതാണ് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വമെന്ന് വേണുഗോപാൽ വ്യക്തമാക്കി.
സുധാകരനെതിരെ നടക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ വേട്ടയാണ്. സിപിഎമ്മിന്റെ തിരക്കഥക്കനുസരിച്ച നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രതിഷേധ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ കേന്ദ്രത്തിൽ മോദി നടപ്പാക്കുന്ന കാര്യങ്ങൾ അതിന്റെ പതിന്മടങ്ങ് വേഗത്തിൽ പിണറായി വിജയൻ കേരളത്തിൽ ചെയ്യുന്നു. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന യോഗമാണ് പട്നയിൽ കഴിഞ്ഞ ദിവസം നടന്നത്. ജനങ്ങളെ വിഭജിക്കുന്ന നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായി യോജിച്ചു നീങ്ങാനുള്ള തീരുമാനമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുത്ത യോഗത്തിൽ പ്രതിപക്ഷ കക്ഷികളെടുത്തത്.
എന്നാൽ അതിന് തൊട്ടുപിന്നാലെയാണ് മോദിയെ സുഖിപ്പിക്കാൻ കെപിസിസി അധ്യക്ഷനെ പിണറായി വിജയൻ അറസ്റ്റ് ചെയ്തതെന്ന് കെസി വേണുഗോപാൽ പരിഹസിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാരാണ് പിണറായി വിജയന്റേത്. സർവത്ര വ്യാജന്മാരെ സൃഷ്ടിക്കുകയും ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുകയും ചെയ്ത സർക്കാരാണിത്. ഈ സർക്കാരിന്റെ എല്ലാ കൊള്ളരുതായ്മകളും പുറത്തുവരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
