കലങ്ങി മറിഞ്ഞ് പഞ്ചാബ് കോൺഗ്രസ് , അനുനയവുമായി ഹൈക്കമാണ്ട്, ഹരീഷ് റാവത്ത് ചണ്ഡിഗഢിൽ എത്തും
അതേസമയം സിദ്ദുവിന്റെ വിഷയത്തിൽ കോൺഗ്രസിന്റെ ഇടപെടലിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനവും ഉയരുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് മനീഷ് തിവാരി രംഗത്തെത്തി. നിറം മാറുന്നവരുമായി ബന്ധം പാടില്ലെന്നായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്. നവജ്യോദ് സിങ് സിദ്ദു വൈകാരികമായി പ്രതികരിച്ചു എന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം
ദില്ലി: പഞ്ചാബിൽ (Punjab)അനുനയ ചർച്ചയുമായി കോൺഗ്രസ് ഹൈക്കമാൻഡ്(Congress Highcommand) എത്തുന്നു. എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡിഗഢിൽ എത്തും. കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടി നൽകിക്കൊണ്ട് ഇന്നലെയാണ് പി സി സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു(Navjot Singh Sidhu) രാജിവച്ചത്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിനെ മാറ്റുന്നതിൽ പരസ്യമായി രംഗത്തിറങ്ങിയ സിദ്ദുവിന് പക്ഷേ , കാര്യങ്ങൾ തന്റെ കയ്യിൽ നിന്ന് മാറുകയാണെന്ന് മനസിലായതോടെയാണ് രാജി. ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയത്.
സിദ്ദുവിന്റെ രാജിക്ക് പിന്നാലെ മന്ത്രിസഭയിൽ നിന്ന് റസിയ സുൽത്താനയും പി സി സി ട്രഷറർ സ്ഥാനത്ത് നിന്ന് ഗുൽസർ ഇന്ദർ ചഹലും രാജിവച്ചിരുന്നു. ഇതോടെയാണ് സിദ്ദുവിനേയും കൂട്ടരേയും അനുനയിപ്പിക്കാൻ ഹൈക്കമാണ്ട് ഇടപെടൽ.
പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തൻ്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.
അതേസമയം സിദ്ദുവിന്റെ വിഷയത്തിൽ കോൺഗ്രസിന്റെ ഇടപെടലിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനവും ഉയരുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് മനീഷ് തിവാരി രംഗത്തെത്തി. നിറം മാറുന്നവരുമായി ബന്ധം പാടില്ലെന്നായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്. നവജ്യോദ് സിങ് സിദ്ദു വൈകാരികമായി പ്രതികരിച്ചു എന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം