പാങ്ങോട് വെടിവയ്പ്പ്: പ്രതിയുടെ വീട്ടിൽ നിന്നും എയർഗൺ കണ്ടെത്തി
ഇന്നലെ രാത്രിയിലാണ് വാക്കു തർക്കത്തിനിടെ സുഹൃത്തായ റഹിമിൻെറ തലയിൽ വിനീത് വെടിവച്ചത്.
തിരുവനന്തപുരം: പാങ്ങോട് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവച്ചയാള്‍ അറസ്റ്റിൽ. പാങ്ങോട് സ്വദേശി വിനീതിനെയണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിലാണ് വാക്കു തർക്കത്തിനിടെ സുഹൃത്തായ റഹിമിൻെറ തലയിൽ വിനീത് വെടിവച്ചത്. വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ വിനീതിൻ്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കടയക്കൽ തിരുവാതിര ഉത്സവം കഴിഞ്ഞ മടങ്ങിവരുകയായരുന്നു റഹിമും സുഹൃത്തായ ഷിനുവും. വർക്ക് ഷോപ്പ് നടത്തുന്ന വിനീതിൻെറ കടയിൽ ഷിനു ഒരു കാർ നൽകിയിരുന്നു. ഇവർ തമ്മിൽ നേരത്തെയും സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. വിനീതിൻെറ വീടിന് സമീപം വച്ച് ഷിനുമായാണ് ആദ്യം വാക്കു തർക്കമുണ്ടാകുന്നത്. കാർ റിപ്പയർ നൽകാത്തതിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ റഹിം ഇടപെട്ടു. പെട്ടെന്ന് അരയിൽ വച്ചിരുന്ന തോക്കെടുത്ത് റഹിമിൻെറ തലയിലേക്ക് വിനീതം വെടിവയ്ക്കുകയായിരുന്നു.
കടയ്ക്കൽ പൊലീസ് ഇന്ന് പുലർച്ചയോടെ വിനീതിനെ അറസ്റ്റ് ചെയ്തു. വിനിതിൻെറ വീട്ടിൽ നിന്നും എയർ ഗണ്‍ കണ്ടെടുത്തു. വന്യമൃഗങ്ങളെ വെടിവയ്ക്കാനാണ് തമ്പാനൂർ എസ്എസ് കോവിൽ റോഡിലുള്ള ഒരു കടയിൽ നിന്നാണ് എയർ ഗണ്‍ വാങ്ങിയതെന്ന് വിനീത് പൊലീസിനോട് പറഞ്ഞു. റഹിമിപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ തറച്ചിരിക്കുന്ന പെല്ലെറ്റ് പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തേണ്ടിവരും. റഹിമിൻെറ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്.