'വിഷലിപ്തമായ വാക്കുകളിൽ നിന്ന് പിന്മാറണം'; പാലാ രൂപതക്കെതിരെ എഐവൈഎഫ്
ജാതിമത സംഘടന നേതാക്കൾ വിഷലിപ്തമായ വാക്കുകളിൽ നിന്ന് പിൻമാറണമെന്നും ഓരോ മുറിവും നമ്മുടെ സമൂഹത്തെ ശിഥിലമാക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി.
കോട്ടയം: പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതക്കെതിരെ എഐവൈഎഫ് പ്രമേയം. ജാതിമത സംഘടന നേതാക്കൾ വിഷലിപ്തമായ വാക്കുകളിൽ നിന്ന് പിന്മാറണമെന്നും ഓരോ മുറിവും നമ്മുടെ സമൂഹത്തെ ശിഥിലമാക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി.
പാലാ എഐവൈഎഫ് സമ്മേളനത്തിൽ ആണ് പാലാ രൂപതക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും സംസ്ഥാനത്ത് ലൌവ് ജിഹാദ് മാത്രമല്ല നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പിന്‍റെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. പ്രണയമല്ല സംഭവിക്കുന്നത്. പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം എന്നും ബിഷപ് ആരോപിക്കുന്നു.
അമുസ്‌ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona