ജനവാസ മേഖലകളെയും കൃഷിയിടങ്ങളും സ്ഥാപനങ്ങളും ബഫർ സോണിൽ നിന്നും ഒഴിവാക്കണം എന്നാണ് കേരളത്തിൻ്റെ ആവശ്യം.

തിരുവനന്തപുരം : ഒരു കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും ബഫർ സോൺ വേണമെന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ കേന്ദ്ര സർക്കാർ പുന പരിശോധനാ ഹർജി ഫയൽ ചെയ്ത നടപടിയെ സ്വാഗതാർഹം ചെയ്ത് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്തിൻ്റെ നിലപാടിനെ പിന്താങ്ങുന്ന നടപടി കേരളത്തിന് ഗുണം ചെയ്യുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഇതിനകം പുന പരിശോധനാ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളും സ്ഥാപനങ്ങളും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. കേരളത്തിലെ പ്രത്യേക സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ കേന്ദ്രം ഫയൽ ചെയ്ത ഹർജി കൂടി ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം ബഫർസോണായി നിലനിർത്തണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടിയാണ് കേന്ദ്രം, സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. വിധിക്കെതിരെ പുനപരിശോധനാ ഹർജി നല്‍കണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ ദില്ലിയിലെത്തി കേന്ദ്രവനം മന്ത്രിയെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഒരു കിലോമീറ്റർ ബഫർസോൺ നിശ്ചയിക്കുന്ന 44 എ, ഇതിനകമുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി തേടണമെന്ന് നിർദ്ദേശിക്കുന്ന 44 ഇ എന്നീ ഖണ്ഡികകളിൽ വ്യക്തത തേടിയാണ് കേന്ദ്രം കോടതിയിലെത്തിയത്.

ബഫർ സോണിൽ ഒഴിയാത്ത ആശങ്ക, 2019 ലെ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ

ബഫർസോൺ നിശ്ചയിക്കുന്നതിന് മുന്‍കാല പ്രാബല്യമുണ്ടോയെന്ന് വിധിയിൽ വ്യക്തതയില്ലെന്ന് ഹർജിയില്‍ പറയുന്നു. വിധി നടപ്പാക്കിയാല്‍ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ കാര്യമായി ബാധിക്കുമെന്നും കേന്ദ്രത്തിന്‍റെ ഹർജിയിൽ പറയുന്നു. കേരളവും നേരത്തെ വിഷയത്തിൽ പുനപരിശോധനാ ഹർജി നല്കിയിരുന്നു.