ഇ- ബസ് വിവാദം: ആരോപണം തള്ളി ഗതാഗത മന്ത്രി, ഇപ്പോൾ സാധ്യതാപഠനം മാത്രം
ഇലക്ട്രിക് ബസ്സിനെ കുറിച്ച് സാധ്യത പഠനം നടത്താനാണ് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതെന്നും അല്ലാതെ മൂവായിരം ബസ് വാങ്ങാനുള്ള ശേഷിയെന്നും കെഎസ്ആർടിസിക്കില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
കോഴിക്കോട്: സർക്കാരും കെഎസ്ആർടിസിയും ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. ബസ് വാങ്ങിക്കാൻ കരാറിൻ്റെ ആവശ്യം പോലുമില്ലെന്നും ഡിപിആർ തയ്യാറാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പ്രൈസ് വാട്ടർ കൂപ്പറുമായി ബന്ധപ്പെട്ട ആരോണങ്ങൾ തള്ളിക്കളയുന്നതായും പ്രതിപക്ഷനേതാവ് വസ്തുതകൾ വളച്ചൊടിച്ച് നിരന്തരം സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
ഇലക്ട്രിക് ബസ്സിനെ കുറിച്ച് സാധ്യത പഠനം നടത്താനാണ് കമ്പനിയെ ഏൽപ്പിച്ചത്. ചെന്നിത്തല ഇന്നലെ ഉയർത്തിക്കാട്ടിയ സർക്കുലറിൽ തന്നെ അത് വ്യക്തമാണ്. എന്നാൽ ആരോപണം ഉന്നയിച്ച ചെന്നത്തില ആ ഭാഗം വായിച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ടാണ് ഈ പദ്ധതി മോണിറ്റർ ചെയ്യുന്നത്. സംസ്ഥാനത്തിൻ്റെ ഉന്നമനത്തിന് വേണ്ടിയാണിത്. ടെണ്ടർ ക്ഷണിക്കാതെ ജോലി ഏൽപിച്ചവെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറയുകയാണ്. കൺസൽട്ടൻസിയെ തെരഞ്ഞെടുക്കാൻ ടെണ്ടർ വിളിക്കേണ്ട ആവശ്യമില്ല. കൺസൽട്ടൻസികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത് കേന്ദ്രസർക്കാരാണ്.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പഴ്സിന്റെ പേര് കേന്ദ്ര ഗവൺമെന്റിന്റെ എം പാനൽ ലിസ്റ്റിൽ നിന്ന് നീക്കിയിരുന്നില്ല. മറ്റു നാല് കമ്പനികളും കൺസൽട്ടൻസി സേവനം ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വാഹന രംഗത്ത് പ്രൈസ് വാട്ടറിനാണ് അനുഭവപരിചയം. അതേസമയം സർക്കാർ ഇതു വരെ ഒരു രൂപ പോലും പ്രൈസ് വാട്ടറിന് നൽകിയിട്ടില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. മൂവായിരം ബസുകൾ വാങ്ങാനുള്ള ശേഷിയൊന്നും ഇപ്പോൾ കെഎസ്ആർടിസിക്ക് ഇല്ലെന്നും സ്വിറ്റ്സർലൻസ് കമ്പനിയുമായി കരാർ ഒപ്പിട്ടെന്ന വാർത്ത വ്യാജമാണെന്നും മന്ത്രി പറഞ്ഞു.