കേരള ഘടകം ശരദ് പവാറിനൊപ്പമെന്നും എകെ ശശീന്ദ്രന്‍.ജില്ല പ്രസിഡന്‍റുമാരടക്കം 57 പേരുടെ സത്യവാങ്ങ്മൂലം തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടെന്ന് പിസി ചാക്കോ

ദില്ലി:പ്രായം രാഷ്ട്രീയത്തിൽ ഒരു പ്രശ്നമല്ലെന്ന് മന്ത്രി എകെശശീന്ദ്രന്‍ പറഞ്ഞു.കാര്യശേഷിയാണ് പ്രധാനം.ശരത് പവാർ യുവാവിന്‍റെ ചുറുചുറുക്കോടെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.83 വയസ്സായിട്ടും ശരദ് പവാര്‍ രാഷ്ട്രീയത്തില്‍ തുടരുന്നതിനെതിരെ അജിത് പവാര്‍ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.റിട്ടയർമെൻറ് പ്രായം എല്ലാവർക്കും ഉണ്ട് .ഐഎഎസ്സുകാര്‍ 60 വയസ്സിൽ വിരമിക്കുന്നു ,ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കൽ പ്രായമെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാറിന്‍റെ ഈ വിമര്‍ശനത്തോടാണ് എകെ ശശീന്ദ്രന്‍റെ പ്രതികരണം.

'ശരദ് പവാർ വിരമിക്കണം,83 വയസ്സായി എന്നാണ് ഇതൊക്കെ നിർത്തുക ?രൂക്ഷ വിമര്‍ശനവുമായി അജിത് പവാര്‍

കേരള ഘടകം ശരദ് പവാറിനൊപ്പമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ വ്യക്തമാക്കി.ജില്ല പ്രസിഡന്‍റുമാരടക്കം 57 പേരുടെ സത്യവാങ്ങ്മൂലം തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ട്.മഹാരാഷ്ട്രയിലെ എംഎൽഎമാരുടെ എണ്ണം നോക്കിയല്ല,പാർട്ടിയുടെ അംഗീകാരം തീരുമാനിക്കുന്നത്.ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ശരദ് പവാറിനെ കണ്ടു..അദ്ദേഹം പവാറിനൊപ്പമാണെന്നും പിസിചാക്കോ വ്യക്തമാക്കി. 

എൻസിപിയിൽ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അജിത് പവാർ പക്ഷം പുറത്താക്കി. പുതിയ അധ്യക്ഷനായി തന്നെ തെരഞ്ഞെടുത്തതായി അജിത് പവാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. മുംബൈയിൽ ഇരുവിഭാഗങ്ങളും ശക്തി പ്രകടനയോഗം നടത്തിയപ്പോൾ കൂടുതൽ എംഎൽഎമാരെ അണിനിരത്താനും അജിത്തിനായി.യോഗത്തിനെത്തിയ എംഎൽഎമാരുടെ എണ്ണം കുറവെങ്കിലും തന്‍റെ ചിത്രമില്ലാതെ ഒരു പോസ്റ്റർ പോലും വയ്ക്കാൻ കഴിയാത്തവരാണ് വിമതരെന്ന് ശരദ് പവാർ പരിഹസിച്ചു. 

എന്‍സിപി പിളര്‍പ്പിന് പിന്നാലെ മാറ്റി വച്ച സംയുക്ത പ്രതിപക്ഷ യോഗം ജുലൈ മൂന്നാംവാരം ബംഗലുരുവില്‍ നടക്കും.യോഗം നടക്കില്ലെന്ന് കരുതി സഖ്യത്തിന്‍റെ ചരമക്കുറിപ്പെഴുതിയവര്‍ നിരാശരായെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പരിഹസിച്ചു..എന്‍സിപി പിളര്‍ന്നതോടെ 13, 14 തീയതികളിലായി നിശ്ചയിച്ച യോഗം പ്രതിപക്ഷം മാറ്റി വച്ചു. പാറ്റ്നയോഗത്തിന് ശേഷം അടുത്ത ഘട്ട തീരുമാനങ്ങളെടുക്കാവന്‍ നിശ്ചയിച്ച യോഗം മാറ്റിയതോടെ ബിജെപി പരിഹാസം രൂക്ഷമാക്കി. പിന്നാലെയാണ് 17, 18 തീയതികളില്‍ ബംഗലുരുലില്‍ തന്നെ യോഗം ചേരാന്‍ തീരുമാനിച്ചത്.