മരംമുറി ഉത്തരവ്: ഇടതുമുന്നണിയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എകെ ശശീന്ദ്രൻ
ഉത്തരവിലെ അപാകം പല തലത്തിൽ സർക്കാറിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ തന്നിഷ്ടം അനുവദിക്കില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: പട്ടയ ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റുന്നതിനായി ഇറക്കിയ വിവാദ ഉത്തരവിലെ ബുദ്ധിമുട്ടുകൾ വനം സെക്രട്ടറി വനംവകുപ്പിനെ അറിയിച്ചിരുന്നു എന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഉത്തരവിലെ അപാകം പല തലത്തിൽ സർക്കാറിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. അങ്ങനെ വന്നപ്പോഴാണ് വനം വകുപ്പ് റവന്യു വകുപ്പിന്റെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവന്നത് . വനം റവന്യു വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ മന്ത്രി തല ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിവാദ ഉത്തരവ് ഇറക്കും മുമ്പ് ഇടതുമുന്നണിയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഈ ഉത്തരവിന്‍റെ മറവിൽ മരം മുറിച്ച് മാറ്റിയതൊന്നും വന ഭൂമിയിൽ നിന്ന് അല്ല. വനംഭൂമിയിൽ നിന്നും മരംമുറിച്ചിട്ടില്ലെന്നും റവന്യൂഭൂമിയിൽ നിന്നും മാത്രമാണ് മരംമുറിച്ചതെന്നും മന്ത്രി ആവർത്തിച്ചു. വിജിലൻസ് വിഭാഗം ശക്തപ്പെടുത്തും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തന്നിഷ്ടം അനുവദിക്കില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
വയനാട് മാത്രമല്ല സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ റവന്യൂവകുപ്പിന്‍റെ ഉത്തരവ് മറയാക്കി വ്യാപകമായ മരമുറി നടന്നിട്ടുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മരംകൊള്ള അന്വേഷിക്കും. ഡിജിപിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ വിജിലൻസ് വനം ഉദ്യോഗസ്ഥരുൾപ്പെടെ പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.
വനം നിയമങ്ങളുടെ ലംഘനം മുതൽ അഴിമതിയും ഗൂഢാലോചനയും അടക്കം എല്ലാ വശങ്ങളും സംഘം അന്വേഷിക്കും. വനംഉദ്യോഗസ്ഥർക്കെതിരെ മരംമുറികേസിലെ പ്രതികള്‍ കോഴ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചതെന്നും വനംമന്ത്രി അറിയിച്ചു