സഹപ്രവർത്തകന്‍റെ തലയടിച്ച് പൊട്ടിച്ചു; എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ റിമാന്റിൽ
- എസ്ഡി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് അംഗമായ സൽമാന്‍റെ തലയ്ക്കാണ് അടിയേറ്റത്
- യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം ഉണ്ടായത്
- ഏരിയാ കമ്മിറ്റി അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ആരോപണം
ആലപ്പുഴ: എസ്ഡി കോളേജിൽ സഹപ്രവർത്തകന്‍റെ തലയടിച്ചു പൊട്ടിച്ച കേസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയും റിമാൻഡിൽ. എസ്എഫ്ഐക്കാർ തമ്മിൽ നടന്ന സംഘർഷത്തിലാണ് സംഭവം. ഇരുവരെയും സംഘടനയിൽ നിന്ന് പുറത്താക്കി.
റിമാന്റിലായവരെ സംഘടനയിൽ നിന്ന് പുറത്താക്കിയ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നിലപാടിനെതിരെ കോളേജ് യൂണിയൻ ചെയർമാൻ രംഗത്തെത്തി. കുറ്റാക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാകമ്മിറ്റിയുടേതെന്ന വിമർശനമാണ് കോളേജ് യൂണിയൻ ചെയർമാൻ ഉന്നയിച്ചിരിക്കുന്നത്.
എസ്‌ഡി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് അംഗമായ സൽമാന്‍റെ തലയ്ക്കാണ് അടിയേറ്റത്. യൂണിറ്റ് സെക്രട്ടറി അജയ് ചക്രവർത്തി, ജോയിന്‍റ് സെക്രട്ടറി അഭിജിത്ത എന്നിവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രിയോടെ അറസ്റ്റിലായ പ്രതികളെ കോളേജിൽ എത്തിച്ച് തെളിവെടുത്തു.
കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം ഉണ്ടായത്.
യൂണിറ്റ് കമ്മിറ്റിയിൽ ഏരിയാ കമ്മിറ്റി അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ആരോപണം. മർദ്ദനമേറ്റ സൽമാൻ അടക്കമുള്ള ഒരു വിഭാഗം എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ വകവയ്ക്കാതെ ഏരിയാ കമ്മിറ്റിയുടെ അജണ്ടകൾ നടപ്പാക്കുന്നുവെന്നാണ് ആരോപണം.
ഏറെ നാളായി എസ്‌ഡി കോളേജ് യൂണിറ്റും എസ്എഫ്ഐ ഏരിയാ കമ്മിറ്റിയും തമ്മിൽ കടുത്ത അഭിപായ ഭിന്നതയുണ്ട്.. ഇത്തരം വിഭാഗീയതുടെ തുടർച്ച കൂടിയാണ് കോളേജിലെ സംഘർഷം. പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎം നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിക്കെതിരെ കടുത്ത നിലപാട് തുടരാനാണ് എസ്‌ഡി കോളേജ് യൂണിറ്റ് ഭാരവാഹികളുടെ തീരുമാനം.